കൊച്ചി : കളമശ്ശേരിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച നാല് ഇതരസംസ്ഥാന തൊഴിലാളികളുടെയും മൃതദേഹം ഇന്ന് സ്വദേശമായ പശ്ചിമ ബംഗാളിലേക്ക് കൊണ്ട് പോകും. രാവിലെ പതിനൊന്ന് മണിക്കുള്ളിൽ മൂന്ന് വിമാനങ്ങളിലായിട്ടാണ് മൃതദേഹം കൊണ്ട് പോകുക. നെസ്റ്റിലെ നിര്‍മാണ ജോലിയിലുണ്ടായ അപകടം സംബന്ധിച്ച്, എഡിഎമ്മിന്‍റെ അന്വേഷണം തുടരുകയാണ്. കമ്പനിയെയും കരാറുകാരെയും നോട്ടീസ് നൽകി ഉടൻ വിളിപ്പിക്കും. വിശദമായ ഹിയറിംഗ് ശേഷം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് ജില്ല കളക്ടർ ഉത്തരവിട്ടുള്ളത്.
കളമശ്ശേരിയിൽ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റിനിർമ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർ ആണ് മരിച്ചത്. ഫൈജുൽ മണ്ഡൽ, കൂടൂസ് മണ്ഡൽ, നൗജേഷ് മണ്ഡൽ, നൂറാമിൻ മണ്ഡൽ എന്നീ അതിഥി തൊഴിലാളികളാണ് മരിച്ചത്. രക്ഷപ്പെടുത്തി ആദ്യം ആശുപത്രിയിലെത്തിച്ച രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും എന്നാൽ അവസാനം എത്തിച്ചവരുടെ പേരുടെ നില അതീവ ഗുരുതരമായി തുടരുകയും മരണം സംഭവിക്കുകയുമായിരുന്നു.
കൂടുതൽ സമയം മണ്ണിനുള്ളിലായിപ്പോയതിനാലാണ് ഇവരെ രക്ഷിക്കാൻ കഴിയാതെ പോയത്. നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടമുണ്ടായത്.