കൊല്ലം: കളിയിക്കാവിളയിൽ എഎസ്ഐ വിൽസനെ വെടിവച്ചു കൊന്ന സംഭവത്തിൽ തെൻമലയിൽ നിന്നു നാലു പേർ പിടിയിൽ. ഇതിലൊരാൾ വെടിവയ്പ്പിൽ നേരിട്ടു പങ്കെടുത്തയാളാണെന്നും കണ്ടെത്തി. തെൻമലയിൽ അൽപം മുൻപു നടന്ന സാഹസിക നീക്കത്തിലൂടെയാണു കൊല്ലം റൂറൽ പോലീസും തമിഴ്നാട് ക്യു ബ്രാഞ്ചും ചേർന്നാണു സംഘത്തെ പിടികൂടിയത്. ഇവരുടെ പേരും വിവരങ്ങളും പുറത്തു വിട്ടിട്ടില്ല.
വെടിവയ്പ്പിനു ശേഷം സംഘം കേരളത്തിലെത്തിയതായി വിവരമുണ്ടായിരുന്നു. ആദ്യം സഞ്ചരിച്ച കാർ ഉപേക്ഷിച്ച് ടിഎൻ 22 സികെ 1377 റജിസ്ട്രേഷൻ നമ്പരുള്ള കാറിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. തെൻമല കടന്ന് കഴുതരുട്ടിയിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ച സംഘത്തെ തെൻമല സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രഹസ്യമായി പിന്തുടരുന്നുണ്ടായിരുന്നു. ആയുധങ്ങൾ കയ്യിലുണ്ടെന്ന സംശയത്തെ തുടർന്നു നേരിട്ടുള്ള ആക്രമണം പോലീസ് ഒഴിവാക്കി.
പാലരുവിയിലെത്തിയ സംഘം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയി. കുളിച്ച ശേഷം തിരികെ വാഹനത്തിൽ കയറി ജംഗ്ഷനിലെത്തിയ സംഘത്തെ കേരള – തമിഴ്നാട് പോലീസുകാർ സംയുക്തമായി പിടികൂടി. ഇവർ തിരികെ വരുമ്പോൾ രക്ഷപെടാതിരിക്കാൻ ദേശീയപാതയിൽ ലോറി കുറുകെയിട്ട് ഗതാഗതം തടഞ്ഞിരുന്നു. പിടിയിലായവരെ തമിഴ്നാട് ക്യു ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. 3.55നാണു സംഘം പിടിയിലായത്.