കോന്നി : കല്ലേലി – കുളത്തുമൺ റോഡ് തകർച്ച ജനങ്ങളെ വലക്കുന്നു.കോന്നി കല്ലേലി കൊക്കാത്തോട് ഭാഗത്ത് നിന്നും കുളത്തുമൺ ഭാഗത്തേക്ക് എത്തിച്ചേരേണ്ടവർ ഉപയോഗിക്കുന്ന പ്രധാന പാതയാണിത്. കല്ലേലിയിൽ നിന്നും മൂന്നര കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഇവിടെ നിന്നും കുളത്തുമണ്ണിൽ എത്തിച്ചേരുവാൻ സാധിക്കും.എന്നാൽ നാളുകളായി റോഡ് തകർച്ച നേരിട്ടിട്ട്. റോഡിൻറെ പലഭാഗങ്ങളും ടാറിങ് തകർന്നു കിടക്കുന്നതിനാൽ മഴക്കാലത്ത് ഈ വഴിയുള്ള യാത്ര ദുരിത പൂർണ്ണമാണെന്ന് യാത്രക്കാർ പറയുന്നു. മാത്രമല്ല റോഡിന്റെ പല ഭാഗത്തും മൺതിട്ട ഇടിഞ്ഞു വീഴുന്നുമുണ്ട്. ഇതും യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
കാർ,ഓട്ടോ റിക്ഷ,പിക് അപ്പ് വാൻ തുടങ്ങി നിരവധി വാഹനങ്ങൾ ഇതുവഴി കുളത്തുമൺ പ്രദേശത്തേക്കും തിരികെയും സഞ്ചരിക്കുന്നുണ്ട്. മുറിഞ്ഞകൽ – അതിരുംകൽ – കുളത്തുമൺ റോഡിൽ യാത്രാ തടസം ഉണ്ടായാൽ ഇതുവഴിയാണ് വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതും. മാത്രമല്ല ഈ റോഡിൽ വഴിവിളക്കുകൾ സ്ഥാപിക്കാത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇതേ റോഡിൽ താമരപ്പള്ളി ഭാഗത്ത് വനമായതിനാൽ ഇവിടെ പലപ്പോഴും കാട്ടാനയുടെയും മറ്റും സാന്നിധ്യം ഉണ്ടായിട്ടുണ്ട്. ഇതിനാൽ വലിയ വളവുകൾ ഉള്ള റോഡിൽ രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്തതിനാൽ ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
താമരപ്പള്ളിയിൽ നിന്നും കല്ലേലിയിലേക്ക് വരുന്ന വഴിയിൽ വലിയ ഇറക്കമുള്ളതിനാൽ ഇവിടെ സുരക്ഷ ഒരുക്കേണ്ടതും ആവശ്യമാണ്. റോഡിലെ താഴ്ചയുള്ള ഭാഗങ്ങളിൽ പലയിടത്തും ക്രാഷ് ബാരിയറുകൾ സ്ഥാപിക്കാത്തതും അപകട ഭീഷണി വർധിപ്പിക്കുന്നു. കൂടാതെ റോഡരുകിലെ കാടുകൾ തെളിക്കാത്തത് ഇഴ ജന്തുക്കളുടെ ശല്യത്തിനും കാരണമാകുന്നുണ്ട്. ഇതിനോടൊപ്പം ഈ കാടാണ് കയറിക്കിടക്കുന്ന റോഡരുകിൽ മാലിന്യങ്ങൾ ഉപേക്ഷിക്കുന്ന സംഭവങ്ങളും വ്യാപകമാണ്.





























