കോന്നി : ലോക് ഡൗണിൽ കാഴ്ച്ചക്കാർ വരുന്നില്ലെങ്കിലും തുടർച്ചയായി പെയ്ത മഴയിൽ അവർണനീയമായ സൗന്ദര്യമാണ് അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലുൾപ്പെട്ട കല്ലേലി – ചെളിക്കുഴി വെള്ളച്ചാട്ടത്തിന് ഉള്ളത്. ഇരുപതടിയിലേറെ ഉയരമുള്ള പാറകെട്ടിൽ നിന്ന് താഴേക്ക് പതിക്കുന്ന ചെളിക്കുഴി വെള്ളച്ചാട്ടത്തിന്റെ ദൃശ്യ ചാരുത ഏതൊരും പ്രകൃതി സ്നേഹിയുടേയും മനം കവരുന്നതാണ്.
ഫോട്ടോഗ്രാഫിയേയും പ്രകൃതിയേയും സ്നേഹിക്കുന്ന ആളുകളാണ് ലോക് ഡൗണിന് മുൻപ് ഇവിടെ എത്തിയിരുന്നത്. വെള്ളച്ചാട്ടത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഇവിടെയെത്തിയവർ പകർത്തിയ മനോഹരമായ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വളരെയധികം പ്രചരിച്ചിരുന്നു. മുൻ വർഷങ്ങളിലുൾപ്പെടെ വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗി ക്യാമറയിൽ പകർത്തുന്നതിനും സെൽഫി എടുക്കുന്നതിനും ഇവിടെ സഞ്ചാരികളുടെ തിരക്കായിരുന്നു. വെള്ളച്ചാട്ടത്തിന്റെ അന്തരീക്ഷത്തിൽ സമയം ചിലവഴിക്കുവാൻ എത്തിയിരുന്നവരും കുറവല്ല. വെള്ളച്ചാട്ടം കാണുവാൻ എത്തിയിരുന്നവർ കുളത്തുമൺ ഉണ്ണിപ്പാലത്തിനടുത്ത് കോടമഞ്ഞിന്റെ ഭംഗിയും ആസ്വദിച്ചിരുന്നു.
കോന്നി – എലിയറയ്ക്കൽ – കല്ലേലി വഴിയും കൊല്ലൻപടി – അതിരുങ്കൽ – കുളത്തുമൺ വഴിയും പാടം – മാങ്കോട് – അതിരുങ്കൽ – കുളത്തുമൺ കല്ലേലി വഴിയും രാജഗിരി – അതിരുങ്കൽ – കുളത്തുമൺ – കല്ലേലി വഴിയും വെള്ളച്ചാട്ടം കാണുവാൻ ആളുകൾ എത്തിയിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അധികൃതർ സഞ്ചാരികൾക്ക് ഇവിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലോക് ഡൗണും നിയന്ത്രണങ്ങളും മാറിയതിന് ശേഷം ഇവിടെ എത്തുവാൻ കാത്തിരിക്കുകയാണ് സഞ്ചാരികളും.