ന്യൂഡല്‍ഹി : കല്ലുവാതുക്കല്‍ വിഷമദ്യദുരന്തക്കേസിലെ പ്രതി മണിച്ചന്റെ ജയില്‍ മോചന കാര്യത്തില്‍ നാലാഴ്ചക്കകം തീരുമാനമെടുക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കി. പേരറിവാളന്‍ കേസിലെ വിധി കണക്കിലെടുത്ത് വേണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച ശേഷമാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
2000 ഒക്റ്റോബര്‍ 21-നാണ് 33 പേരുടെ മരണത്തിനിടയാക്കിയ കല്ലുവാതുക്കല്‍ വിഷമദ്യക്കേസിനാസ്പദമായ സംഭവം നടക്കുന്നത്. കല്ലുവാതുക്കലില്‍ 19 പേരും പള്ളിക്കല്‍, പട്ടാഴി എന്നിവിടങ്ങളില്‍ 13 പേരുമുള്‍പ്പെടെ 33 പേര്‍ വ്യാജമദ്യം കഴിച്ച് മരിക്കാനും ധാരാളം പേര്‍ക്ക് കാഴ്ച്ച നഷ്ടപ്പെടാനുമിടയായ സംഭവമാണ് കല്ലുവാതുക്കല്‍ മദ്യദുരന്തം എന്ന പേരില്‍ അറിയപ്പെടുന്നത്.
മണിച്ചന്‍ എന്ന വ്യക്തിയുടെ ഗോഡൗണില്‍ നിന്ന് വിവിധ സ്ഥലങ്ങളില്‍ എത്തിച്ച മദ്യം കഴിച്ചവരാണ് ദുരന്തത്തില്‍ പെട്ടത്. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ ഹയറുന്നിസയുടെ വീട്ടില്‍ നിന്നും മദ്യം കഴിച്ചവരും ഇതിലുള്‍പ്പെടുന്നു. മണിച്ചന്‍, ഹയറുന്നിസ, മണിച്ചന്റെ ഭാര്യ ഉഷ, സഹോദരന്മാരായ കൊച്ചനി, വിനോദ് കുമാര്‍, എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഹയറുന്നിസ ജയില്‍ ശിക്ഷ അനുഭവിക്കവേ കരള്‍ വീക്കം മൂലം മരണമടഞ്ഞു. സുരേഷ് കുമാര്‍, മനോഹരന്‍ എന്നിവരും പ്രതികളാണ്. നാല്‍പ്പത്തൊന്നാം പ്രതിയായ സോമന്റെ ശിക്ഷ പിന്നീട് ഇളവുചെയ്തിരുന്നു.
വിഷമദ്യ ദുരന്തക്കേസിലെ പ്രധാന പ്രതിയായ മണിച്ചനെ നാഗര്‍കോവിലില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം, അബ്കാരി നിയമം എന്നിവ ചാര്‍ജ്ജു ചെയ്ത് ഇയാള്‍ക്ക് പിന്നീട് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. ഐ.ജി. സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് കേസന്വേഷിച്ചത്. ഇതെപ്പറ്റി ഒരു ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിക്കപ്പെട്ടിരുന്നു. സിബി മാത്യൂസിനെ കൊല ചെയ്യാന്‍ പദ്ധതിയിട്ടതുമായി ബന്ധപ്പെട്ട് മണിച്ചനെ നാല് വര്‍ഷം ശിക്ഷ വിധിച്ചിരുന്നു.