ചെന്നൈ : കേന്ദ്ര സർക്കാരിനും തമിഴ്നാട് ഗവർണ്ണർക്കും എതിരെ രൂക്ഷ വിമർശനവുമായി കമൽ ഹാസൻ്റെ മക്കൾ നീതി മയ്യം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തീരുമാനിക്കാനായി ചേർന്ന കമൽ ഹാസൻ്റെ മക്കൾ നീതി മയ്യത്തിൻ്റെ എക്സിക്യൂട്ടീവ് യോഗമാണ് കേന്ദ്ര സർക്കാരിനും ഗവർണർക്കുമെതിരെ പ്രമേയം പാസാക്കിയത്. തെരഞ്ഞെടുപ്പിനായി വാർറൂം ഒരുക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ ശനിയാഴ്ച ചെന്നൈയിൽ ചേർന്ന മക്കൾ നീതി മയ്യത്തിൻ്റെ എക്സിക്യൂട്ടീവിൽ ധാരണയായി. ഫെഡറലിസം, ഗ്രാമീണ തൊഴിൽ പരിഷ്കാരങ്ങൾ, സ്വത്വ രാഷ്ട്രീയം എന്നിവയിൽ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന പ്രമേയങ്ങളും എക്സിക്യൂട്ടീവ് പാസാക്കി.
തമിഴ്നാട് ഗവർണർ ആർ എൻ രവിയെ നിശിതമായി വിമർശിക്കുന്ന പ്രമേയം മക്കൾ നീതി മയ്യത്തിൻ്റെ എക്സിക്യൂട്ടീവ് യോഗം പാസാക്കി. തെരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ അന്തസ്സിനെ ഗവർണർ ആർ എൻ രവി തകർക്കുന്നുവെന്ന് പ്രമേയം ആരോപിക്കുന്നു. സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശമാണ്. അതിൽ ഇടപെടുകയും തടസ്സപ്പെടുത്തുകയും ചെയ്യുന്നത് ഫെഡറലിസത്തിന്റെ തത്വത്തിന് വിരുദ്ധമാണ് എന്നും പ്രമേയം കുറ്റപ്പെടുത്തുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സഭയുടെ അന്തസ്സിനെ കളങ്കപ്പെടുത്തുന്ന രീതിയിൽ ഗവർണർ പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്നും എംഎൻഎം വ്യക്തമാക്കി. തന്റെ ഓഫീസിന്റെ അന്തസ്സിനും തമിഴ്‌നാട്ടിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കണമെന്നും പ്രമേയം ഗവർണറോട് ആവശ്യപ്പെടുന്നുണ്ട്.





























