കണ്ണൂർ: ശമ്പള പ്രതിസന്ധിയിൽ കെഎസ്ആർടിസിയെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോലി ചെയ്തിട്ട് ശമ്പളം കൊടുക്കാതിരിക്കുന്നതിൽ എന്ത് ന്യായമാണുള്ളതെന്ന് കാനം കണ്ണൂരിൽ ചോദിച്ചു. മാധ്യമങ്ങളോടാണ് കാനത്തിന്റെ പ്രതികരണം. ജോലി ചെയ്താൽ കൂലി കൊടുക്കണം. അതാര് കൊടുക്കണമെന്ന് മാനേജ്മെൻറും ഗവൺമെന്റും തീരുമാനിക്കണം. അതല്ലാതെ കൂപ്പൺ കൊടുക്കുന്നതോ റേഷൻ കൊടുക്കുന്നതോ ശരിയായ നിലപാടല്ല എന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
കെഎസ്ആർടിസിയിലെ ’12 മണിക്കൂർ തൊഴിൽ സമയം’ സിപിഐ ചർച്ച ചെയ്തിട്ടില്ല.എല്ലാ ട്രേഡ് യൂണിയനുകളും ഈ നീക്കത്തിനെതിരാണ്. സിപിഐക്കും അതേ നിലപാട് തന്നെയാണ്. തിങ്കളാഴ്ച അംഗീകൃത സംഘടനകളുമായി നടക്കുന്ന ചർച്ചയ്ക്ക് ശേഷം ഈ വിഷയത്തിലെ സിപിഐ നിലപാട് പറയാമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.





























