ന്യൂഡൽഹി : മഹാത്മാഗാന്ധിയുടെ അഹിംസാ മാര്‍ഗം ഇന്ത്യയ്ക്കു നേടിത്തന്നത് സ്വാതന്ത്ര്യമായിരുന്നില്ല ഭിക്ഷയാണെന്ന് ബോളിവുഡ് താരം കങ്കണ റനൗട്ട്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് വീണ്ടും കങ്കണയുടെ വിവാദപരാമർശം. ഒരാൾ തന്റെ ഒരു കവിളത്തടിച്ചാല്‍ മറുകരണം കാണിച്ചു കൊടുക്കണമെന്നു പഠിപ്പിച്ച ഗാന്ധിജിയാണോ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്നും നിങ്ങള്‍ നിങ്ങളുടെ ആരാധ്യ പുരുഷനെ ബുദ്ധിപൂര്‍വം തെരഞ്ഞെടുക്കണമെന്നും കുറിപ്പിൽ പറയുന്നു.
‘നിങ്ങള്‍ ഗാന്ധിയെ ആരാധിക്കുന്നോ, അതോ നേതാജിയെ അനുകൂലിക്കുന്നോ? നിങ്ങള്‍ക്ക് രണ്ടുപേരെയും ഒരു പോലെ അംഗീകരിക്കാന്‍ പറ്റില്ല. അതുകൊണ്ട് തീരുമാനിക്കൂ’ എന്ന ശീർഷകത്തിലുള്ള പഴയ പത്ര റിപ്പോർട്ടും കങ്കണ പങ്കുവെച്ചു. മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്റു, മുഹമ്മദ് അലി ജിന്ന എന്നിവരുടെ നേതൃത്വത്തിൽ നേതാജിയെ കുടുക്കാൻ ബ്രിട്ടിഷുകാരുമായി കരാറുണ്ടാക്കിയെന്നു വാദിക്കുന്ന പത്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കങ്കണയുടെ വിമർശനം.
ഭഗത് സിങ്ങിനെയും സുഭാഷ് ചന്ദ്രബോസിനെയും മഹാത്മാഗാന്ധി ഒരു തരത്തിലും സഹായിച്ചിട്ടില്ലെന്നും ഭഗത് സിങ്ങിനെ തൂക്കിലേറ്റാന്‍ ഗാന്ധിജി ബ്രിട്ടിഷുകാര്‍ക്കൊപ്പം നിന്നെന്നും കങ്കണ പറയുന്നു. ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ഭഗത് സിങ്ങിനെ തൂക്കിലേറ്റിയതെന്നും ഇതിനു തെളിവുണ്ടെന്നും കങ്കണ മറ്റൊരു പോസ്റ്റിൽ പറഞ്ഞിരുന്നു. രാജ്യത്തിനു വേണ്ടി പോരാടിയ ധീരയോദ്ധാക്കളെ അധികാരമോഹികളായ ഒരു കൂട്ടമാളുകൾ അധികാരം ലക്ഷ്യമിട്ട് തങ്ങളുടെ ‘യജമാനന്‍മാര്‍ക്ക്’ പിടിച്ചു കൊടുക്കുകയാണ് യഥാർഥത്തിൽ നടന്നതെന്നായിരുന്നു കങ്കണയുടെ ആരോപണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനു ശേഷമാണ് ഇന്ത്യയ്ക്ക് യഥാർഥ സ്വാതന്ത്ര്യം കിട്ടിയതെന്ന കങ്കണയുടെ മുൻ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായതിനിടെയാണ് ഗാന്ധിജിക്കെതിരെ രൂക്ഷവിമർശനവുമായി കങ്കണ രംഗത്തെത്തിയത്. എന്നാൽ തന്റെ പരാമർശങ്ങളെ കങ്കണ വീണ്ടും ന്യായീകരിക്കുകയാണ് ചെയ്തത്. രക്തസാക്ഷികളെയും സ്വാതന്ത്ര്യസമര സേനാനികളെയും അനാദരിച്ചുവെന്ന് തെളിഞ്ഞാൽ പത്മശ്രീ പുരസ്കാരം തിരികെ നൽകാമെന്നും അവർ പറഞ്ഞിരുന്നു.































