പട്ന : കോൺഗ്രസിൽ ചേർന്നേക്കുമെന്ന വാർത്തകൾക്കിടെ സി.പി.ഐ നേതാവ് കനയ്യ കുമാർ പട്നയിലെ സി.പി.ഐ ആസ്ഥാനത്തെ സ്വന്തം മുറിയിൽ സ്ഥാപിച്ചിരുന്ന എയർകണ്ടീഷനർ അഴിച്ചുകൊണ്ടുപോയെന്ന് റിപ്പോർട്ട്. കനയ്യ കുമാർ വാങ്ങി ഘടിപ്പിച്ച എസി ഏതാനും ദിവസം മുമ്പ് അദ്ദേഹം തന്നെ അഴിച്ചുകൊണ്ടുപോയതായി സി.പി.ഐ ബിഹാർ സംസ്ഥാന സെക്രട്ടറി റാം നരേഷ് പാണ്ഡെ സ്ഥിരീകരിച്ചു.
കനയ്യ സ്വന്തം നിലയ്ക്ക് സ്ഥാപിച്ച എസിയാണെന്നും തിരികെ കൊണ്ടുപോയതിൽ അപാകതയില്ലെന്നും റാം നരേഷ് പാണ്ഡെ പറഞ്ഞു. അദ്ദേഹം സ്വന്തം ചെലവിൽ വാങ്ങിവെച്ചാതാണ് എസി. അതിനാൽ തന്നെ അഴിച്ചുകൊണ്ടുപോകാൻ അനുമതി നൽകിയെന്ന് റാം നരേഷ് പാണ്ഡെ പറഞ്ഞു.
കോൺഗ്രസിൽ ചേരുന്ന തീരുമാനം അദ്ദേഹം തിരുത്തിയേക്കുമെന്നും റാം നരേഷ് പാണ്ഡെ പ്രതീക്ഷ പ്രകടിപ്പിച്ചു. അദ്ദേഹം കോൺഗ്രസിൽ ചേരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. എന്തെന്നാൽ അദ്ദേഹത്തിന്റെ മനസ് ഒരു കമ്മ്യൂണിസ്റ്റിന്റേതാണ്. അത്തരം ആളുകൾ അവരുടെ ആശയങ്ങളിൽ ഉറച്ചുനിൽക്കും.- പാണ്ഡെ പറഞ്ഞു.
ജെ.എൻ.യു മുൻ വിദ്യാർഥി യൂണിയൻ പ്രസിഡന്റും സി.പി.ഐ നേതാവുമായ കനയ്യ കുമാറും ഗുജറാത്തിലെ ദളിത് നേതാവും എംഎൽഎയുമായ ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോൺഗ്രസിൽ ചേർന്നേക്കും. വൈകീട്ട് മൂന്നിന് ഡൽഹി എ.ഐ.സി.സി ആസ്ഥാനത്ത് വെച്ചാകും ഇരുവരും കോൺഗ്രസ് അംഗത്വം സ്വീകരിക്കുകയെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരുന്നു.