കാസർകോട് : കോൺഗ്രസിനുള്ളിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുതിർന്ന നേതാക്കളുയായി ആശയവിനിമയം നടത്തിയില്ലെന്ന പരാതി പരിഹരിക്കുമെന്നും കെ.പി.സി.സി പുനസംഘടന ഉടനെ പൂർത്തിയാക്കുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി. കേഡർ പാർട്ടിയായി മാറുക എന്നതല്ല കേവലം ആൾക്കൂട്ടമല്ലതായി മാറാനാണ് പുനസംഘടനയിലൂടെ ശ്രമിക്കുന്നതെന്നും പാർട്ടിക്കൊരു ചട്ടക്കൂട്ടുണ്ടാക്കുകയാണ് ലക്ഷ്യമെന്നും വി.ഡി സതീശൻ പറഞ്ഞു.
തന്നെ ഹൈക്കമാൻഡ് ദില്ലിക്ക് വിളിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ സതീശൻ പക്ഷേ പുന:സംഘടനയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയെ വരും ദിവസങ്ങളിൽ കാണുന്നുണ്ടെന്നും വ്യക്തമാക്കി. പുരാവസ്തു തട്ടിപ്പുക്കാരൻ മോൻസൻ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണത്തിൽ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന് വി.ഡി സതീശൻ പൂർണപിന്തുണ പ്രഖ്യാപിച്ചു. രാഷ്ട്രീയ നേതാക്കൻമാർക്കെതിരെയുള്ള കാര്യങ്ങൾ പൊലിപ്പിക്കുന്നതാണ് നിലവിലെ രീതിയെന്ന് പറഞ്ഞ സതീശൻ തട്ടിപ്പു കാരനെന്നറിഞ്ഞാൽ സുധാകരൻ അവിടെ പോകുമോയെന്നും ചോദിച്ചു.
കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയിൽ നിന്നും എ.ഐ.സി.സി യിൽ നിന്നും വി.എം സുധീരൻ രാജി പ്രഖ്യാപിക്കുകയും കെ.പി.സി.സി നേതൃത്വത്തിനെതിരെ പരസ്യ വിമർശനം ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തിൽ സുധാകരനും സതീശനും പ്രതിരോധത്തിലാണ്. കെ.പി അനിൽകുമാറും പി.എസ് പ്രശാന്തും കോൺഗ്രസ് വിട്ട പോലെ സുധീരൻ്റെ വിമതനീക്കത്തെ എളുപ്പം തള്ളിക്കളയാൻ ഇരുവർക്കും സാധിക്കില്ല. വി.ഡി സതീശൻ നേരിട്ടെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിമതസ്വരമടക്കാൻ സുധീരൻ തയ്യാറായിട്ടില്ല.