കാഞ്ഞങ്ങാട് : കൈനീട്ടിയിട്ടും സ്റ്റോപ്പിൽ നിർത്താതെ കെ.എസ്.ആർ.ടി.സി. ബസ് പോയതിനെതിരെയുള്ള അധ്യാപികയുടെ പരാതിയിൽ അന്വേഷണത്തിന് നിർദേശിച്ച് ഗതാഗതമന്ത്രി സി.പി. ജോൺ. തോമാപുരം സെയ്‌ന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ രസതന്ത്രം അധ്യാപിക മിനിമോൾ സേവ്യക്കാണ് ദുരനുഭവമുണ്ടായത്. ബന്തടുക്കയിൽനിന്ന് ഓടയഞ്ചാൽ വഴി മാനന്തവാടിയിലേക്ക് പോകുകയായിരുന്ന പ്രിയദർശിനി ബസാണ് നിർത്താതെ പോയത്. രാവിലെ 7.15 ഓടെയാണ് ബസ് കല്ലഞ്ചിറയിലെത്തിയത്. ഇവിടെനിന്ന് 22 കിലോമീറ്റർ ദൂരമുണ്ട് ചിറ്റാരിക്കാൽ തോമാപുരത്തേക്ക്. സ്‌പെഷ്യൽ ക്ലാസ് വെച്ചതിനാൽ എട്ടുമണിക്ക് തന്നെയെത്തണമെന്നതിനാൽ അധ്യാപികയ്ക്ക് സ്‌പെഷ്യൽ വാഹനമാക്കി പോകേണ്ടിവന്നു.
തിങ്കളാഴ്ച സ്വകാര്യ ബസ് സമരം കൂടിയായിരുന്നു. അതിരാവിലെയായതിനാൽ ബസിൽ തിരക്ക് കുറവായിരുന്നു. തനിക്കുണ്ടായ മാനസികപ്രയാസവും സാമ്പത്തികനഷ്ടവും കാണിച്ച് മിനിമോൾ മന്ത്രി സി.പി. ജോണിന് പരാതി നൽകുകയായിരുന്നു. മികവാർന്ന ടൂറിസം ബജറ്റ് പ്രവർത്തനത്തിന് കെ.എസ്.ആർ.ടി.സി. കാഞ്ഞങ്ങാട് ഡിപ്പോയ്ക്ക് പുരസ്‌കാരം നൽകാനെത്തിയപ്പോഴാണ് പരാതി നൽകിയത്.






























