കണ്ണൂര്‍: സി.പി.എം ശക്തികേന്ദ്രങ്ങളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് കൂടുതലും സ്ത്രീകളെയാണെന്നും അവരെ എളുപ്പം ഭയപ്പെടുത്തി വരുതിയിലാക്കാനാണ് സി.പി.എം നീക്കമെന്നും കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ എം.പി വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. കണ്ണൂരിൽ തെരഞ്ഞെടുപ്പ് ജോലിയുടെ ഉയര്‍ന്ന തസ്തികകളില്‍ നിയോഗിച്ചവരില്‍ 95 ശതമാനവും ഇടതുപക്ഷ യൂണിയനില്‍പ്പെട്ടവരാണ്.
സി.പി.എം പാർട്ടി ഗ്രാമങ്ങളിൽ പുരുഷന്മാരായ ഉദ്യോഗസ്ഥർക്ക് പോലും കള്ളവോട്ട് തടയാൻ കഴിയാറില്ല. എന്തു പറഞ്ഞാലും സ്ത്രീ സ്ത്രീതന്നെയാണ്. സി.പി.എം ആധിപത്യമുള്ള ആന്തൂര്‍, കല്യാശ്ശേരി തുടങ്ങിയ സി.പി.എം കേന്ദ്രങ്ങളിൽ സ്ത്രീകളെ മാത്രമാണ് നിയോഗിച്ചിടുള്ളത്. പുരുഷ ഉദ്യോഗസ്ഥരില്ല. സ്ത്രീകൾക്ക് സി.പി.എമ്മിന്റെ ഭയപ്പെടുത്തൽ അതിജീവിക്കാനാവില്ല. വിരലിലെണ്ണാവുന്ന ചിലര്‍ മാത്രമാണ് ഇതിന് വ്യത്യസ്തമായിട്ടുള്ളത്.
കണ്ണൂരിൽ സി.പി.എം വ്യാപകമായി ഇരട്ടവോട്ടും കള്ളവോട്ടും ചേർത്തിട്ടുണ്ട്. ഇത് വർഷങ്ങൾക്ക് മുമ്പേയുള്ള പതിവാണ്. എടക്കാട് മണ്ഡലത്തിൽ എന്റെ ആദ്യജയം അതിന്റെ തെളിവാണ്. അന്ന് സി.പി.എം കള്ളവോട്ടിലൂടെ നേടിയ ജയം ഞാൻ സുപ്രീംകോടതിയിൽ ചെന്ന് തെളിയിച്ചതാണ്. കോൺഗ്രസ് നേതാക്കളുടെ പേരിൽ ഇരട്ടവോട്ട് ഉണ്ടെങ്കിൽ അതും സി.പി.എമ്മുകാർ ചേർത്തതാകും. പിടിക്കപ്പെടുമ്പോൾ കോൺഗ്രസും ഉണ്ടെന്ന് പറയാൻ വേണ്ടിയാണിതെന്നും സുധാകരൻ പറഞ്ഞു.