കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തിന് തിരിച്ചടിയായി കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഉടന്‍ വിദേശ വിമാന സര്‍വീസ് തുടങ്ങില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണ് തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രി വി.കെ സിങാണ് രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ ഈക്കാര്യം അറിയിച്ചത്.
വിമാനത്താവളത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചു വിദേശ വിമാനങ്ങള്‍ക്കു സര്‍വീസ് നടത്താന്‍ സഹായകരമായ പോയന്റ ഓഫ് കോള്‍ പദവി മട്ടന്നൂരിലുള്ള രാജ്യാന്തര വിമാനത്താവളത്തിനു നല്‍കുമെന്ന പ്രതീക്ഷയിലായിരുന്നു യാത്രക്കാര്‍. എന്നാല്‍ നോണ്‍ മെട്രോ വിഭാഗത്തിലുള്ള വിമാനത്താവളങ്ങള്‍ക്കായി വിദേശ വിമാന സര്‍വീസ് കമ്പനികള്‍ക്കു സര്‍വീസ് നടത്താന്‍ കഴിയുന്ന ബെലാറ്ററല്‍ പോളിസി താല്‍ക്കാലികമായി പുതുക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചത്.
നേരത്തെ ചെറുനഗരമായ മട്ടന്നൂരിലുള്ള വിമാനത്താവളത്തില്‍ നിന്നും വിദേശ വിമാന സര്‍വീസുകള്‍ നടത്താന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. വന്ദേഭാരത് മിഷന്റെ ഭാഗമായി വിവിധ വിദേശ കമ്പനിവിമാനങ്ങള്‍ യാത്രക്കാരുമായി കണ്ണൂരിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ വിമാനകമ്പനികള്‍ക്കു മട്ടന്നൂരിലെ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും വിദേശ സര്‍വീസ് നടത്താന്‍ അനുമതിയുണ്ട്.
മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിന്റെ തുടക്കം മുതല്‍ എമിറേറ്റ്സ്, എത്തിഹാദ്, എയര്‍ അറേബ്യ, ഒമാന്‍, എയര്‍ ഗള്‍ഫ്, എയര്‍ ഖത്തര്‍, എയര്‍വേയ്സ്, ഫ്ളൈ ദുബായ്, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, മലിന്‍ഡോ എയര്‍, സില്‍ക്ക് എയര്‍ തുടങ്ങി ഒട്ടേറെ കമ്പനികള്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്താന്‍ താല്‍പര്യം കാണിച്ചിരുന്നുവെങ്കിലും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയില്ലാത്തത് കിയാലിന് തിരിച്ചടിയായി.
വിമാനതാവളത്തിന്റെ വാണിജ്യ, സാമ്പത്തിക വികസനത്തിനായി കാര്‍ഗോ കോംപ്ലക്സ്സടക്കം പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും വിദേശ വിമാന സര്‍വീസുകള്‍ തുടങ്ങാത്തത് യാത്രക്കാരില്‍ നിരാശയുണ്ടാക്കിയിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസന വിഷയത്തില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നാണ് സംസ്ഥാന ഭരണം നിയന്ത്രിക്കുന്ന സിപിഎമ്മിന്റെ ആരോപണം.വരും ദിനങ്ങളില്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ടു കൂടുതല്‍ രാഷ്ട്രീയവിവാദങ്ങള്‍ക്കു കാരണമായേക്കും.































