കണ്ണൂർ : കണ്ണൂർ മാർക്കറ്റില്‍ വൻ തീപിടുത്തം, മൊബൈൽ ഷോപ്പ് , ചെരുപ്പ് കടകളടക്കം ആറ് വ്യാപാര സ്ഥാപനങ്ങൾ കത്തി നശിച്ചു. വൈകിട്ട് ആറ് മണിക്ക് ചെരുപ്പ് കടയുടെ ഉള്ളിൽ നിന്നും തീയാളുന്നത് പ്രദേശത്തുണ്ടായിരുന്നവർ കണ്ടു. വിരവരമറിയിച്ച് അഞ്ച് മിനിറ്റിനകം മൂന്ന് അഗ്നിശമന സേന വാഹനങ്ങൾ എത്തിയെങ്കിലും ആറ് കടകളിലേക്ക് തീ പടർന്നു പിടിച്ചിരുന്നു . നിരനിരയായുള്ള പഴയ ഒറ്റനിലക്കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. മരങ്ങൾ കൊണ്ടുള്ള നിർമ്മിതിയിൽ ഓടിട്ട മേൽക്കൂര ആയതിനാൽ തീ ആളിപ്പടരുകയായിരുന്നു.
പഴം വിൽപന കട മാത്രമാണ് വൈകിട്ട് നാലുമണി വരെ ഇന്ന് തുറന്ന് പ്രവർത്തിച്ചിരുന്നത് . ബാക്കി കടകൾ ലോക്ക് ഡൗൺ ആയതിനാൽ ആഴ്ചകളായി അടഞ്ഞു കിടക്കുന്നു, കയർ ഉൽപന്നങ്ങൾ വിൽക്കുന്ന കടയും മൊബൈൽ കടയും ചെരുപ്പ് കടയുമെല്ലാം കത്തി നശിച്ചു. അഗ്‌നിശമനസേന എത്താൻ അൽപം വൈകിയിരുന്നെങ്കിൽ ഈ ഭാഗത്തുള്ള മുഴുവൻ കടകളും കത്തി നശിക്കുമായിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടായത് എന്നാണ് നിഗമനം. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണോ എന്ന് വ്യക്തമല്ല. വാഴക്കുല പഴുപ്പിക്കാനായി കടയിൽ പുകയിട്ടിട്ടുണ്ടായിരുന്നോ എന്നും സംശയമുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.