കണ്ണൂർ : വളപട്ടണം സർവീസ് സഹകരണ ബാങ്ക് അഴിമതിക്കേസിൽ കോടതി ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതിയും വളപട്ടണം സർവീസ് സഹകരണ ബാങ്കിന്റെ മന്ന ശാഖ മാനേജറുമായിരുന്ന മുഹമ്മദ് ജസീലിന് പത്ത് വർഷം കഠിന തടവും എട്ടര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. തലശ്ശേരി വിജിലൻസ് കോടതി ജഡ്ജിയുടെതാണ് വിധി.
മുസ്ലീം ലീഗിന്റെ നിയന്ത്രണത്തിലുള്ള വളപട്ടണം സഹകരണ ബാങ്കിൽ വായ്പകളിൽ തട്ടിപ്പ് നടത്തി ആറ് കോടിയിലധികം വെട്ടിച്ചു എന്നതായിരുന്നു കേസ്. സംഭവത്തിൽ വ്യാജ രേഖ ചമയ്ക്കൽ, ഇല്ലാത്ത വസ്തുവിന്റെ വിൽപ്പന, അഴിമതി നിരോധന നിയമം ഉൾപ്പടെയുള്ള ഒട്ടേറെ വകുപ്പുകളിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ ഒന്നാം പ്രതി മുഹമ്മദ് ജസീൽ ഉൾപ്പെടെ അഞ്ച് പ്രതികൾ അടങ്ങിയ കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിരുന്നത്. ഇതിൽ നാല് പ്രതികളെയും സംശയത്തിന്റെ ആനുകൂല്യത്തിൽ വിട്ടയച്ചിരുന്നു.