കണ്ണൂർ : ബെംഗളൂരുവിലെ ആസ്പത്രിയിൽ ചികിത്സയ്ക്കിടെ മരിച്ച യുവാവിന്റെ മൃതദേഹം പരാതിയുയർന്നതോടെ നാലുമാസത്തിനുശേഷം പുറത്തെടുത്ത് പരിശോധിച്ചു. ചക്കരക്കല്ല് മുതുകുറ്റി നൂറുൽ ഹുദാ മദ്രസയ്ക്ക് സമീപം നസീറ മൻസിലിൽ സി.വി.ഷാനവാസിന്റെ (45) മൃതദേഹമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. മരണത്തിൽ ദുരൂഹതയാരോപിച്ച് ഏതാനും ദിവസംമുമ്പ് ഭാര്യ ബെംഗളൂരുവിലെ ഷെർലിയും ബന്ധുക്കളും പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താൻ ഉത്തരവിട്ടിരുന്നു. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആസ്പത്രിയിലെ ഡോ. പ്രിയതയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
കണ്ണൂർ തഹസിൽദാർ എം.കെ.മനോജ് കുമാർ സ്ഥലത്തെത്തി. എസ്.ഐ. സുനിൽ ബാഡിഗറിന്റെ നേതൃത്വത്തിൽ നാല് കർണാടക പോലീസ് ഉദ്യോഗസ്ഥരും ചക്കരക്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.എ.ഫക്രുദ്ദീന്റെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. രാവിലെ ഒമ്പതരയോടെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടി തുടങ്ങിയിരുന്നു. 11.30-ഒാടെ പരിശോധന നടപടി പൂർത്തിയാക്കി. ഷാനവാസിന്റെ ഭാര്യ ഷെർലിയും നാലുമക്കളും ഷെർലിയുടെ പിതാവും സഹോദരനും ഇരിവേരിയിലെത്തിയിരുന്നു. ബെംഗളൂരുവിൽ മരിച്ച ഷാനവാസിന്റെ മൃതദേഹം കഴിഞ്ഞ മാർച്ച് 16-നാണ് കബറടക്കിയത്. ചികിത്സയ്ക്കിടെ രക്തംവാർന്ന് മരിച്ചത് ആസ്പത്രി അധികൃതരുടെ അനാസ്ഥമൂലമാണെന്ന് പരാതിയുണ്ട്.






























