നെടുമങ്ങാട് : കാപ്പ കേസിൽ വിയ്യൂർ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനെ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി നാലുമണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു. തുടർന്ന് പോലീസ് വെള്ളൈക്കടവ് ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം വൈകുന്നേരം 5.30-ന് തിരിച്ചു കോടതിയിൽ ഹാജരാക്കി. ശേഷം പൂജപ്പുര ജയിലിലേക്ക് മാറ്റി. വെള്ളൈക്കടവ് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുണ്ടായ അക്രമക്കേസിലെ പ്രതിയാണ് സുഗതൻ. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ രണ്ടുദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടത്. കേസിൽ സുഗതൻ നൽകിയ ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും. ബുധനാഴ്ച രാവിലെ 10.30-ന് കേസ് പരിഗണിച്ച കോടതി കസ്റ്റഡിയിൽ വിടുന്നതിനു മുന്നോടിയായി ദേഹപരിശോധനയ്ക്ക് നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ച സുഗതന് അവിടെവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
രക്തസമ്മർദത്തിലെ വ്യതിയാനമാണ് ശാരീരികപ്രശ്‌നങ്ങൾക്കിടയാക്കിയതെന്ന് ഡോക്ടർമാർ പറഞ്ഞു. ഇതിനുള്ള പ്രാഥമികചികിത്സയും നൽകി. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നെത്തിച്ച സുഗതനെ വട്ടിയൂർക്കാവ് പോലീസിന്റെ വാഹനത്തിലാണ് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയത്. വാഹനത്തിൽവെച്ച് വട്ടിയൂർക്കാവ് എസ്.ഐ. തന്നെ മാനസികമായി പീഡിപ്പിച്ചെന്നും തനിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടാവാൻ കാരണമിതാണെന്നും സുഗതൻ കോടതിയിൽ മൊഴി നൽകി. പോലീസിന്റെ ഈ നടപടി ചട്ടവിരുദ്ധമാണെന്നും പോലീസിന്റെ ഭാഗത്തുനിന്നു സുഗതനോട് മോശമായ പെരുമാറ്റമാണുണ്ടാകുന്നതെന്നും അഭിഭാഷകൻ ഉന്നയിച്ചു. തുടർന്ന് കസ്റ്റഡിയാവശ്യപ്പെട്ട എസ്.ഐ. അഭിജിത്തിനെ മാറ്റിനിർത്തി വട്ടിയൂർക്കാവ് സ്റ്റേഷനിലെ ക്രൈം എസ്.ഐ. സാജുവിനെ വിളിച്ചുവരുത്തി സുഗതനെ നാലുമണിക്കൂർ കസ്റ്റഡിയിൽ വിടുകയായിരുന്നു.






























