പാലാ : എനിക്ക് ഒന്നേ സഖാവ് പിണറായി വിജയനോട് പറയാനുള്ളൂ, താങ്കള്‍ ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന സിനിമയൊന്ന് കാണണം, അതിലൊരു പാഴ്‌സല് വരുവാ, എന്നെപ്പോലെ ഒരു മൊട്ടത്തല. അത് വലിയ കാര്യമായി ഷോകേസില്‍ കൊണ്ടുവെച്ചു, അന്ന് തുടങ്ങീ ആ കുടുംബത്തിന്റെ കഷ്ടകാലം. ജോസ് കെ മാണിയെ ഉന്നമിട്ടായിരുന്നു മാണി സി കാപ്പന്റെ മാന്‍ഡ്രേക്ക് കഥ.
യുഡിഎഫ് നേതാക്കള്‍ ആ ജൂനിയര്‍ മാന്‍ഡ്രേക്ക് ജോസ് കെ മാണിയെ സന്തോഷത്തോടെ എല്‍ഡിഎഫിന് കൊടുത്തെന്നും അവിടെ തുടങ്ങി എല്‍ഡിഎഫിന്റെ ഗതികേടെന്നും മാണി സി കാപ്പന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്ര പാലായില്‍ എത്തിയപ്പോഴായിരുന്നു മാണി സി കാപ്പന്റെ ജൂനിയര്‍ മാന്‍ഡ്രേക്ക് കഥ.
25 കൊല്ലം എന്റെ ചോരയും നീരും കാശും ഇടതുപക്ഷത്തിനായി ചെലവഴിച്ചു. അത് തിരിച്ചുതരണമെന്നല്ല പറയുന്നത്. പാലാ കൊടുക്കാം എന്ന് പറഞ്ഞാണ് ജോസിനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവന്നത്. പാലാ വത്തിക്കാനാണെങ്കില്‍ പോപ്പ് വേറെ ആണെന്ന് ജോസ് മറന്നു പോയി. പാലായില്‍ ജനങ്ങള്‍ അത് മനസ്സിലാക്കിക്കൊടുക്കും. പാലായിലെ റോഡ് വികസനത്തിന് അനുവദിച്ച പണം തടഞ്ഞ് ഇപ്പോള്‍ വികസനം മുടക്കാന്‍ ജോസ് കെ മാണിയും വി.എന്‍ വാസവനും ചേര്‍ന്ന് ശ്രമിക്കുകയാണെന്നും മാണി സി കാപ്പന്‍ കുറ്റപ്പെടുത്തി. 53 വര്‍ഷമായിട്ട് കന്യാസ്ത്രീകള്‍ക്ക് റേഷന്‍ നല്‍കാന്‍ കഴിഞ്ഞില്ല. അത് തന്റെ കാലത്ത് ചെയ്യാന്‍ കഴിഞ്ഞെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
കാപ്പന്റെ വരവിനോട് അനുബന്ധിച്ച് വന്‍ സ്വീകരണമാണ് ഒരുക്കിയിരുന്നത്. പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിന്റെ ഭാഗമാകുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. ചെന്നിത്തലയുടെ യാത്ര പാലായില്‍ എത്തുമ്പോള്‍ ജാഥയുടെ ഭാഗമാകുമെന്നും കാപ്പനുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. യുഡിഎഫ് നേതാക്കാളയ ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ് തുടങ്ങിയവരും കാപ്പനെ സ്വീകരിച്ചു. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഈ വേദിയില്‍ നില്‍ക്കുന്നതെന്നുവെന്ന് പറഞ്ഞാണ് മാണി സി കാപ്പന്‍ പ്രസംഗം തുടങ്ങിയത്.