കർണാടക: രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തിൽ ഔദ്യോഗിക വിശദീകരണവുമായി കർണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ. ആലന്ദ് മണ്ഡലത്തിലെ വിശദാശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടു. 2023 ഫെബ്രുവരി 21 ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. 2022 ഡിസംബറിൽ കർണാടകയിലെ അലന്ദ് മണ്ഡലത്തിലെ 6018 വോട്ടുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫോം ഏഴ് അനുസരിച്ചുള്ള അപേക്ഷകൾ ലഭിച്ചിരുന്നു. ഇത്രയും അപേക്ഷകൾ ലഭിച്ച സാഹചര്യത്തിൽ സൂക്ഷ്മ പരിശോധന നടത്തുകയും 24 അപേക്ഷകൾ മാത്രമാണ് യഥാർത്ഥമെന്ന് കണ്ടെത്തി. തെറ്റായ അപേക്ഷകൾ തള്ളുകയും ചെയ്തിരുന്നതായുമായാണ് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കുന്നത്.
അപേക്ഷകളുടെ അടിസ്ഥാനത്തിൽ 24 വോട്ടുകൾ മാത്രമാണ് നീക്കം ചെയ്തതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിക്കുന്നത്. 5994 അപേക്ഷകൾ തെറ്റാണെന്ന് കണ്ടെത്തി. തെറ്റായ ഈ അപേക്ഷകൾ നിരസിച്ചിരുന്നു. അതായത് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണം തള്ളുകയാണ് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ. വ്യാജ അപേക്ഷകളെത്തിയ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പരാതി നൽകുകയും അതിൽ ആലന്ദ് പോലീസ് സ്റ്റേഷനിൽ ഫെബ്രുവരി 21ന് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തുവെന്നും എഫ്‌ഐആർ നമ്പർ അടക്കമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടിരിക്കുന്നത്.






























