കോന്നി : കോന്നി മെഡിക്കൽ കോളേജിൽ യുവാവിന് ചികിത്സ നിഷേധിച്ചതായി പരാതി. കഴിഞ്ഞ ദിവസമാണ് മല്ലപ്പള്ളി ചുങ്കപ്പാറ സ്വദേശി ശ്രീജിത്തിനെ കോന്നി മെഡിക്കൽ കോളേജിൽ പെയിൽസ് രോഗത്തെ തുടർന്ന് അഡ്മിറ്റ് ചെയ്യുന്നത്. വാർഡിൽ ബെഡ് ഇല്ലാത്തതിനാൽ കിടക്ക നല്‍കുവാന്‍ കഴിയില്ല എന്നും ഒരു രോഗി പുറത്ത് പോയിരിക്കുന്നതിനാല്‍ അയാൾ വരുന്നത് വരെ അയാളുടെ കട്ടിലിൽ കിടക്കുവാനും മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. എന്നാൽ രോഗി തിരികെ വന്നതിന് ശേഷം മറ്റൊരു കിടക്ക ശ്രീജിത്തിന് വേണ്ടി നൽകുവാൻ മെഡിക്കൽ കോളേജ് അധികൃതർ തയ്യാറായില്ല. ബെഡ് ഇല്ല എന്ന് അറിയിച്ചതിനെ തുടർന്ന് പിന്നെ എവിടെ കിടക്കും എന്ന് ചോദിച്ചപ്പോൾ അത് തങ്ങൾക്ക് അറിയില്ലയെന്നും ഒന്നുകിൽ തറയിൽ ഇരിക്കണമെന്നും അല്ലെങ്കിൽ പുറത്ത് പോകണമെന്നും മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞതായി രോഗി പറയുന്നു.
2500 രൂപയോളം വരുന്ന ടെസ്റ്റുകൾ പുറത്ത് ലാബിൽ കൊടുത്ത് ചെയ്യേണ്ടിവന്നതായും അദ്ദേഹം പറയുന്നു. കിടക്കാൻ ഇടമില്ലാതെ വന്നതോടെ അഡ്മിറ്റ് ചെയ്ത രാത്രിയിൽ തന്നെ ഇയാൾ സ്വകാര്യ ആശുപത്രിയിൽ അഭയം തേടേണ്ടി വന്നു. കോന്നി മെഡിക്കൽ കോളേജിൽ മുമ്പും ഇത്തരത്തിൽ ആളുകൾക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. സാധാരണക്കാർക്ക് ആശ്വാസമാകേണ്ട മെഡിക്കൽ കോളേജിൽ ആവശ്യമായ പരിശോധനകൾ പോലും ചെയ്യുവാൻ കഴിയാതെ സ്വകാര്യ ലാബുകളിൽ കൊടുത്ത് ചെയ്യേണ്ട അവസ്ഥയാണ് ഉള്ളത്.






























