തിരുവനന്തപുരം : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ആറ് പ്രതികൾക്കായി ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികൾ നാടു വിട്ടു പോയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ബാങ്കിലെ രേഖകൾ പരിശോധിക്കുകയാണ്. ആയിരക്കണക്കിന് രേഖകൾ പരിശോധിക്കണം. ഇത് ശ്രമകരമാണെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു.
കരുവന്നൂർ ബാങ്കിൽ സഹകരണ നിയമപ്രകാരം അന്വേഷണം നടന്നുവെന്നും നടപടികൾ തുടങ്ങിയെന്നും മന്ത്രി വി എൻ വാസവൻ നിയമസഭയിൽ പറഞ്ഞു. കരുവന്നൂർ ക്രമക്കേടിന് ശേഷം സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതായും പണം വ്യാപകമായി പിൻവലിക്കപ്പെടുന്നതായും കെ ബാബു എം എൽ എ ചൂണ്ടിക്കാട്ടി. ആർ എസ് എസ് നിയന്ത്രണത്തിലുള്ള അനന്തപുരം സംഘത്തിന്റെ ക്രമക്കേടുകൾ പരിശോധിച്ചോ എന്ന് പ്രതിപക്ഷം ചോദിച്ചു. അനന്തപുരത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് പരിശോധന നടത്തുമെന്ന് വി എൻ വാസവൻ മറുപടി നൽകി.