കൊച്ചി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ സിപിഎം നേതാക്കൾ കോടതിയിൽ ഹാജരായി. മുൻ ജില്ലാ സെക്രട്ടറിമാരായ കെ രാധാകൃഷ്ണൻ എംപി, എസി മൊയ്തീൻ എംഎൽഎ, എം എം വർഗീസ് ഉൾപ്പെടയുള്ള നേതാക്കളാണ് കോടതിയിൽ ഹാജരായിരിക്കുന്നത്. കേസിൽ സിപിഎം നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. പിഎൽഎംഎ കോടതിയുടേതായിരുന്നു വിധി. കേസിലെ പ്രതികളായ നേതാക്കൾ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോടതി ഇവർക്ക് നോട്ടീസ് അയച്ചിരുന്നു. ജൂലൈ നാലിന് കോടതിയിൽ നേരിട്ട് ഹാജരാകണം എന്നായിരുന്നു കോടതി ഉത്തരവ്. ഇതനുസരിച്ചാണ് നേതാക്കൾ ഇന്ന് കോടതിയിലെത്തിയത്. പ്രതി പട്ടികയിലുൾപ്പെട്ട 28 പേർക്കു കോടതി നോട്ടീസ് അയച്ചിരുന്നു.
വിചാരണയ്ക്ക് മുന്നോടിയായാണ് പ്രതികൾ ഹാജരായത്. ജില്ലാ സെക്രട്ടറിമാർക്ക് പുറമേ ഇരിക്കാലക്കുട ഏരിയ കമ്മിറ്റി സെക്രട്ടറി, പൊറത്തുശ്ശേരി സൗത്ത്, നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ, വടക്കാഞ്ചേരി കൗൺസിലർമാരായിരുന്ന അരവിന്ദാക്ഷൻ, മധു അമ്പലപുരം അടക്കം ഉൾപ്പെടെ അനുബന്ധ കുറ്റപത്രത്തിൽ പ്രതിചേർക്കപ്പെട്ട എല്ലാവരും നേരിട്ട് കോടതിയിലെത്തണം. കേസിൽ 55 പ്രതികൾക്കെതിരെ നേരത്തെ നടപടികൾ തുടങ്ങിയിരുന്നു. ആകെ 83 പ്രതികളാണ് ഉള്ളത്. കരുവന്നൂർ ബാങ്കിൽ 2012-13 കാലത്ത് സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ കോടികളുടെ വായ്‌പ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്.






























