ജയ്പുർ : മോഷണശ്രമത്തിനിടെ പിടിക്കപ്പെട്ടപ്പോൾ വസ്ത്രമുരിഞ്ഞ് പീഡനക്കേസിൽ കുടുക്കുമെന്ന ഭീഷണിയുമായി യുവതി. രാജസ്ഥാനിലെ ജയ്പുരിലാണ് വീട്ടിൽക്കയറി മോഷണം നടത്തുന്നതിനിടെ പിടിക്കപ്പെട്ട യുവതി സ്വയം വസ്ത്രമുരിഞ്ഞ് ഭീഷണി മുഴക്കിയത്. തുടർന്ന് പൊലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ഇതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജയ്പുരിലെ മുഹാനയിലെ ഒരു വീട്ടിലാണ് യുവതി മോഷണശ്രം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ ഗൃഹനാഥൻ സിസിടിവി ക്യാമറ വഴി കണ്ടതോടെയാണ് യുവതിയെ കൈയോടെ പിടികൂടിയത്.
ദിവസങ്ങൾക്ക് മുൻപും ഇതേ വീട്ടിൽ മോഷണം നടന്നിരുന്നു. സ്വർണാഭരണങ്ങളും പണവും അന്ന് നഷ്ടമായി. ഇതോടെയാണ് ഗൃഹനാഥൻ വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. വ്യാഴാഴ്ച ഗൃഹനാഥനും കുടുംബവും വീട് പൂട്ടി പുറത്തുപോയി. ഈ സമയത്താണ് യുവതി വീട്ടിൽക്കയറി മോഷണശ്രമം നടത്തിയത്. യാത്രയ്ക്കിടെ മൊബൈൽഫോണിൽ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കിടപ്പുമുറിക്കുള്ളിൽ ഒരു യുവതിയെ കണ്ടത്. യുവതി അലമാര തുറക്കുന്നതും അലമാരയിൽനിന്ന് ആഭരണങ്ങൾ സൂക്ഷിച്ച പെട്ടി പുറത്തെടുത്ത് പരിശോധിക്കുന്നതും ഗൃഹനാഥൻ തത്സമയം മൊബൈൽഫോണിൽ കണ്ടു. ഉടൻതന്നെ ഗൃഹനാഥൻ അയൽക്കാരനെ വിവരമറിയിച്ചു.
അയൽക്കാരൻ ഓടിയെത്തി വീടിന്റെ ഗേറ്റും വാതിലും പുറത്തുനിന്ന് പൂട്ടി. ഇതിനിടെ ഗൃഹനാഥനും വീട്ടിൽ തിരിച്ചെത്തി. വീട്ടിനുള്ളിൽ കുടുങ്ങുകയും മോഷണശ്രമം പിടിക്കപ്പെടുകയും ചെയ്തതോടെയാണ് യുവതി രക്ഷപ്പെടാനായി വസ്ത്രമുരിഞ്ഞ് ഭീഷണി മുഴക്കിയത്. വസ്ത്രമുരിയാൻ ശ്രമിച്ച യുവതി എല്ലാവരെയും പീഡനക്കേസിൽ കുടുക്കുമെന്നാണ് ഭീഷണി മുഴക്കിയിരുന്നത്. ഇതിന്റെ ദൃശ്യങ്ങളും ഗൃഹനാഥൻ മൊബൈൽഫോണിൽ പകർത്തിയിരുന്നു. തുടർന്നാണ് പോലീസിനെ വിവരമറിയിച്ചത്. സംഭവത്തിൽ യുവതിക്കെതിരേ കേസെടുത്തതായി പൊലീസ് പറഞ്ഞു.






























