തൃശൂര്‍ : 104 കോടിയുടെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും നടന്ന കരുവന്നൂർ സഹകരണ ബാങ്കിൽ വായ്പാചട്ടങ്ങൾ മറികടന്ന് ഭരണസമിതി നൽകിയത് 419.49 കോടി. ഓരോ വ്യക്തിയുടെയും പരമാവധി വായ്പാപരിധി 50 ലക്ഷമാണെന്നിരിക്കെ അത് മറികടന്ന് 279 പേർക്കാണ് വായ്പ നൽകിയത്. ഇതുപ്രകാരമാണ് 419.49 കോടി നിയമവിരുദ്ധമായി നൽകിയത്. 2020 ഓഗസ്റ്റ് 20 ലെ കണക്കുപ്രകാരമാണിത്. അതിനുശേഷം ബാങ്ക് കടുത്ത പ്രതിസന്ധിയിലായി. ആരുംതന്നെ വായ്പ തിരിച്ചടച്ചതുമില്ല.
പത്തുവർഷങ്ങൾക്കു മുമ്പെടുത്ത വായ്പയടക്കമുണ്ടിതിൽ. വായ്പയെടുത്തവർ തിരിച്ചടയ്ക്കാതെ വരുമ്പോൾ മുതലും പലിശയും കൂട്ടി പുതിയ വായ്പയാക്കുകയാണ് ബാങ്ക് ചെയ്തത്. ഇതിനാണ് ഭരണസമിതി അനുവാദം നൽകിയത്. അത്തരത്തിലാണ് പരമാവധി 50 ലക്ഷമെന്ന വായ്പാപരിധി അധികരിച്ചത്. കുടിശ്ശികപ്പട്ടികയിലെ 18455 നമ്പർ അംഗം എ.കെ. ബിജോയിക്കുമാത്രം ബാങ്ക് നൽകി കുടിശ്ശികയായത് 14.06 കോടിയാണ്. 18363-ാം നന്പർ അംഗം അനിൽകുമാറിന് നൽകിയത് 11.99 കോടിയും.
50 ലക്ഷത്തിനുമേൽ വായ്പ നൽകിയ 279 പേരിൽ 180 പേരുടെയും ബാധ്യത ഒരുകോടിക്ക് മുകളിലാണ്. നിലവിൽ പിരിച്ചുവിട്ട ഭരണസമിതിക്കു പുറമേ മുൻ ഭരണസമിതിയും നിയമം പാലിക്കാതെ വായ്പ നൽകിയിട്ടുണ്ട്. പഴയ ഭരണസമിതിയെയും കേസിൽ പ്രതിചേർക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
ബാങ്ക് ജീവനക്കാരായ ഇരുപതിൽപ്പരംപേരും 50 ലക്ഷത്തിനുമേൽ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവരാണ്. വായ്പ ആവശ്യമില്ലെന്നു പറഞ്ഞിട്ടും കമ്മിഷൻ അടിസ്ഥാനത്തിൽ വായ്പ അനുവദിച്ചു. ബാങ്കിന്റെ ഒരു ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരനും ഇത്തരത്തിൽ 50 ലക്ഷം അനുവദിച്ചു. ഈ ശാഖയിലെ അക്കൗണ്ട്സ് വിഭാഗത്തിൽ സെക്യൂരിറ്റി ജീവനക്കാരന്റെ സഹോദരിയും ജോലിചെയ്യുന്നുണ്ട്. പാർട്ടി അടിസ്ഥാനത്തിലായിരുന്നു നിയമനം.
ഒരു കുടുംബത്തിലെ ഒരാൾക്ക് ജോലി എന്ന പാർട്ടി മാനദണ്ഡം മറികടന്ന് രണ്ടുപേർക്ക് ബാങ്കിൽ ജോലി നൽകിയതിനെതിരേ പാർട്ടിയുടെ യുവജനവിഭാഗം രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ഭരണസമിതി സെക്യൂരിറ്റി ജീവനക്കാരന് മാനദണ്ഡങ്ങൾ മറികടന്നും ആവശ്യമുള്ള ജാമ്യവസ്തുക്കളില്ലാെതയും 50 ലക്ഷം നൽകിയത്. ഈ വായ്പ തിരിച്ചടയ്ക്കാതെ 60 ലക്ഷത്തിനു മുകളിലായി.