അഹമ്മദാബാദ് : വിവാഹിതയായ യുവതിയെ പീഡിപ്പിക്കുകയും നിർബന്ധിച്ച് വിഷം കുടിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ മുൻകാമുകൻ അറസ്റ്റിൽ. ഗുജറാത്തിലെ അഹമ്മദാബാദ് ഗോട്ട സ്വദേശി അക്ഷയ് ബർവാദി (23) നെയാണ് യുവതിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഏഴുദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
നാല് വർഷം മുമ്പ് യുവതിയും അക്ഷയും പ്രണയത്തിലായിരുന്നു. 2018 ൽ യുവതി മറ്റൊരാളെ വിവാഹം കഴിച്ചു. എന്നാൽ വിവാഹത്തിന് ശേഷവും പ്രതി യുവതിയുമായുള്ള ബന്ധം തുടരാൻ ആഗ്രഹിച്ചു. ഇതിന്റെപേരിൽ യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർച്ചയായ ഭീഷണിയെ തുടർന്ന് ഒരുമാസം മുമ്പ് യുവതി മുൻകാമുകനെ നേരിട്ടുകാണാൻ തീരുമാനിച്ചു. പരസ്പരം കണ്ടതിന് ശേഷം യുവാവ് യുവതിയെ പല തീർഥാടന കേന്ദ്രങ്ങളിലേക്കും കൊണ്ടുപോയി. ഈ യാത്രയ്ക്കിടെയാണ് മുൻകാമുകൻ പീഡിപ്പിച്ചതെന്നാണ് യുവതിയുടെ ആരോപണം. ഭർത്താവിനെ ഒഴിവാക്കി ഇയാളെ വിവാഹം കഴിക്കാൻ സമ്മർദം ചെലുത്തിയതായും യുവതി പറയുന്നു.
ഗോട്ടയിലെ ഒരു ഹോട്ടലിൽവെച്ച് ലൈംഗികാതിക്രമം തടയാൻ ശ്രമിച്ചപ്പോളാണ് നിർബന്ധിച്ച് വിഷം കുടിപ്പിച്ചതെന്നാണ് പരാതിയിലുള്ളത്. ലൈംഗികാതിക്രമം തടഞ്ഞപ്പോൾ യുവാവാണ് ആദ്യം വിഷം കുടിച്ചത്. നിർബന്ധിച്ച് തനിക്കും വിഷം നൽകിയെന്നും ഇതിനുശേഷം രണ്ടുപേരും അവശരായെന്നും പരാതിയിൽ പറയുന്നു. പിന്നീട് ബോധം വന്നപ്പോൾ യുവാവ് തന്നെയാണ് സുഹൃത്തുക്കളെ വിളിച്ച് വിവരമറിയിച്ചത്. ഇവർ ഹോട്ടലിലെത്തി രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ യുവതിയുടെ പരാതിയിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതായും പ്രതിയായ അക്ഷയ് ബർവാദിനെ അറസ്റ്റ് ചെയ്തതായും സോല പോലീസ് അറിയിച്ചു. ബലാത്സംഗം, വധശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.