തൃശ്ശൂർ : കരുവന്നൂർ സഹകരണബാങ്കിൽ കുടിശ്ശികയായ നാലരക്കോടിയുടെ വായ്പ സമീപപഞ്ചായത്തിലെ സഹകരണ ബാങ്ക് ഏറ്റെടുത്ത സംഭവത്തിൽ സി.പി.എം നേതാവിന്റെയും ബന്ധുവിന്റെയും പങ്ക് പാർട്ടി അന്വേഷിക്കും. നേതാവ് ബിനാമി ഇടപാടിലൂടെ എടുത്ത വായ്പയാണിതെന്ന് ആരോപണമുയർന്നിരുന്നു. വായ്പ ഏറ്റെടുത്ത ബാങ്കിലാകട്ടെ നേതാവിന്റെ അടുത്ത ബന്ധു ഉയർന്ന തസ്തികയിൽ ജോലിചെയ്യുന്നുമുണ്ട്. വായ്പ ഏറ്റെടുത്ത ബാങ്ക് ഭരിക്കുന്നതും ഇടതുമുന്നണിയാണ്.
നേതാവും ബന്ധുവും ചേർന്ന് ഭരണസമിതിയിൽ സ്വാധീനം ചെലുത്തി വായ്പ ഏറ്റെടുപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഏറ്റെടുക്കലിനെ ഭരണസമിതിയിലെ സി.പി.ഐ അംഗങ്ങൾ എതിർത്തിരുന്നു. അത് അവഗണിച്ചാണ് ബാങ്ക് നാലരക്കോടിയുടെ വായ്പ ഏറ്റെടുത്തത്. സഹകരണവകുപ്പ് 104 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയ കരുവന്നൂർ ബാങ്കിൽനിന്ന് സി.പി.എം നേതാവ് മറ്റൊരാളുടെ ഭൂമി ഈടുവെച്ച് സംയുക്തമായി വാങ്ങിയ വായ്പയാണ് 4.5 കോടിയുടെ കുടിശ്ശികയിലെത്തിയത്.
മറ്റൊരാളുടെ ഭൂമി ഈടുവെച്ച് എടുത്ത വായ്പ അയാളുടെ പേരിലാണ് എന്ന കാരണം പറഞ്ഞ് പ്രശ്നങ്ങളിൽനിന്ന് ഒഴിഞ്ഞുനീങ്ങുകയായിരുന്നു ഈ നേതാവ്. കരുവന്നൂർ ബാങ്ക് പ്രതിസന്ധിയിലായതോടെ തട്ടിപ്പ് പുറത്തുവരാതിരിക്കാനാണ് കഴിഞ്ഞ മാർച്ചിൽ ഈ വായ്പ സമീപപഞ്ചായത്തിലെ സഹകരണ ബാങ്കിലേക്ക് മാറ്റിയത്. വായ്പയേറ്റെടുക്കലിന് കരുവന്നൂർ ബാങ്കിലെ മുൻ ഭരണസമിതിയംഗവും സമ്മർദം ചെലുത്തി. ഈ വായ്പയേറ്റെടുത്ത ബാങ്കാകട്ടെ സാമ്പത്തികപ്രതിസന്ധി കാരണം ജനുവരി മുതൽ വലിയ വായ്പകൾ നൽകുന്നത് നിർത്തിയിരുന്നു.
ഭൂമി ഈടുനൽകിയ വ്യക്തിയെ സമീപിച്ച് ഒത്തുതീർപ്പുചർച്ചയ്ക്ക് നേതാവ് ശ്രമിക്കുന്നുണ്ട്. ഈടുവെച്ച 1.5 ഏക്കർ ഭൂമി സെന്റിന് അഞ്ചുലക്ഷത്തിന് വിറ്റുതരാമെന്നും കിട്ടുന്ന തുകകൊണ്ട് ബാങ്കിലെ കടം വീട്ടി ബാക്കി തുകകൊണ്ട് പുതിയ സ്ഥലം വാങ്ങാമെന്നുമാണ് വാഗ്‌ദാനം. തട്ടിപ്പ് പുറത്തുവന്നാൽ ഭൂമി കണ്ടുെകട്ടുമെന്നും കേസിൽപ്പെടുമെന്നുമുള്ള സമ്മർദതന്ത്രങ്ങളുമുണ്ട്. ഡി.വൈ.എഫ്.ഐ യൂണിറ്റ് യോഗങ്ങളിൽ ഇക്കാര്യം ചർച്ചയായി പാർട്ടിയുടെ ശ്രദ്ധയിലെത്തിയതോടെയാണ് സംഭവം അന്വേഷിക്കാൻ പാർട്ടി തീരുമാനിച്ചത്.