തൃശ്ശൂർ : കരുവന്നൂർ സഹകരണബാങ്കിൽ നിക്ഷേപകരുടെ ആശ്വാസവും പ്രതീക്ഷയും സഹകരണമന്ത്രിയുടെ ഉറപ്പിൽമാത്രം. നിക്ഷേപകർക്ക് പണം നഷ്ടമാകില്ലെന്ന് മന്ത്രി വി.എൻ വാസവൻ ഓഗസ്റ്റ് നാലിന് നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. ഇത് സർക്കാരിന്റെ ഉറപ്പാണെന്നും നിക്ഷേപകരെ സംരക്ഷിക്കാനുള്ള പാക്കേജ് തയ്യാറാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു. കേരള ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കാനാണ് തീരുമാനം. ഇതിനകം കടക്കെണിയിലായ കരുവന്നൂർ ബാങ്കിൽനിന്ന് കേരള ബാങ്കിന് 40 കോടിയോളം കിട്ടാനുണ്ട്.
കേരള ബാങ്കിന് നയപരമായി ഒരു സ്ഥാപനത്തിന് വായ്പ നൽകാനാകുന്ന പരമാവധി തുക 100 കോടിയാണ്. എന്നാൽ പ്രതിസന്ധിയിലായ കരുവന്നൂർ ബാങ്ക് കേരള ബാങ്കിൽനിന്ന് 150 കോടി വായ്പയ്ക്ക് അപേക്ഷ നൽകിയിരുന്നു. ബാങ്കുകളുടെ കൂട്ടായ്മയുണ്ടാക്കി ഇത് നൽകാനുള്ള നീക്കത്തിലായിരുന്നു കേരള ബാങ്ക്. ഇതിനിടെയാണ് കരുവന്നൂർ ബാങ്കിലെ 300 കോടിയോളമുള്ള തട്ടിപ്പ് പുറത്തായത്. അതോടെ കേരള ബാങ്ക് പിന്മാറി. നിയമസഭയിൽ മന്ത്രി നൽകിയ ഉറപ്പിൽനിന്ന് സർക്കാരിന് പിന്മാറാനാകില്ല.
കരുവന്നൂർ ബാങ്കിന്റെ പ്രശ്നങ്ങളെപ്പറ്റി പഠിക്കാൻ നിയോഗിച്ച ഒൻപതംഗസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സർക്കാർ തീരുമാനമെടുക്കുക. സർക്കാർ നൽകുന്ന ഉറപ്പിൽ എത്രകോടി വേണമെങ്കിലും വായ്പ നൽകാൻ കേരള ബാങ്കിന് സാധിക്കും. ധനവിനിയോഗത്തിൽ കേരള ബാങ്കിന് പരിമിതികളുണ്ടെങ്കിലും ബാങ്കുകളുടെ കൺസോർഷ്യമുണ്ടാക്കി 300 കോടി നൽകാൻ കേരള ബാങ്കിന് സാധിക്കും.
സഹകരണസ്ഥാപനങ്ങളുടെ നിലനിൽപ്പും സത്പേരുമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയെന്നതിനാൽ കരുവന്നൂർ ബാങ്കിനെയും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. അതിനാൽ നിക്ഷേപകർക്ക് ആശങ്കപ്പെടേണ്ടതില്ലെന്നാണ് സഹകരണവകുപ്പ് നൽകുന്ന സൂചന.