കൊച്ചി : ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ ഫയൽ വിവരങ്ങൾ കൈമാറാതെ വന്നതോടെ വീണ്ടും ക്രൈംബ്രാഞ്ചിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടിസ്. ഒരു മാസം മുൻപ് ഇതേ ആവശ്യങ്ങൾ ഉയർത്തി നോട്ടിസ് അയച്ചെങ്കിലും ക്രൈംബ്രാഞ്ച് മറുപടി നൽകിയിരുന്നില്ല.
കേസന്വേഷണത്തിന്റെ വിശദ വിവരങ്ങളും പ്രതിപ്പട്ടികയും ഫയലുകളും ആവശ്യപ്പെട്ടായിരുന്നു ഇഡി കത്തയച്ചത്. സി.പി.എം ഭരിക്കുന്ന ബാങ്കിലെ തട്ടിപ്പിൽ കേസെടുത്ത ഇരിങ്ങാലക്കുട പോലീസിൽനിന്ന് ഇഡി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു. 300 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് പോലീസ് ശരിവെച്ചിട്ടുള്ളത്. ഇതുപ്രകാരമാണ് ഇഡി അന്വേഷണവുമായി മുന്നോട്ടു പോകുന്നത്.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിലുണ്ട്. ഇതു പരിഗണിക്കുമ്പോൾ ഇഡി അന്വേഷിക്കുന്നുണ്ടെന്നും വിശദ വിവരങ്ങൾ കോടതിയിൽ ഹാജരാക്കുമെന്നായിരുന്നു സർക്കാരിന്റെ മറുപടി. എന്നാൽ ഇഡി അന്വേഷണത്തോട് സർക്കാർ മുഖം തിരിക്കുന്നെന്ന പരാതിയാണ് അന്വേഷണസംഘം ഉയർത്തുന്നത്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കൂടുതൽ ആളുകളെ കേസിൽ പ്രതിചേർത്തു.