തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ (കെ.എ.എസ്) രണ്ടാം ബാച്ചിന്റെ വിജ്ഞാപനം നവംബറോടെ ഉണ്ടായേക്കുമെന്ന് സൂചന. നിരവധി ഉദ്യോഗാർത്ഥികളാണ് ഇതിനായി കാത്തിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് അടുത്ത കെ.എ.എസ് നിയമനത്തിനുള്ള നടപടികളിലേക്ക് കടക്കാൻ ധാരണയായത്. 2019 നവംബർ ഒന്നിനായിരുന്നു ആദ്യ വിജ്ഞാപനം. 2021ൽ ഒക്ടോബറിൽ 29 തസ്തികകളിലായി 105 പേർക്ക് നിയമനം ലഭിച്ചിരുന്നു. രണ്ടുവർഷത്തിലൊരിക്കൽ വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്നാണ് കെ.എ.എസ് സ്‌പെഷ്യൽ റൂളിലുള്ളത്. ഇതുപ്രകാരം 2021ൽ രണ്ടാം വിജ്ഞാപനം ഇറങ്ങേണ്ടതായിരുന്നു.
തസ്തികകൾ കണ്ടെത്താനാവാതെ വന്നതോടെ അതു പാലിക്കാൻ കഴിഞ്ഞില്ല. കെ.എ.എസിൽ പ്രവേശിക്കുന്നവർ എട്ടുവർഷം കേഡർ തസ്തികകയിൽ തുടരുന്നതിനാൽ പുതിയ ഒഴിവുകൾ കുറവാണ് . ഇതിനു പരിഹാരമായി രണ്ടാം ബാച്ച് മുതൽ ഉദ്യോഗസ്ഥർ ഡെപ്യൂട്ടേഷനിൽ പോകുമ്പോൾ ഒഴിവുവരുന്ന തസ്‌തികകളിൽ കേന്ദ്രം നിയമനം നടത്തുന്ന രീതിയാണ് കെ.എ.എസിലും നടപ്പാക്കുക. ഇതിനായി കെ.എ.എസ് സ്‌പെഷ്യൽ റൂൾ ഭേദഗതി ചെയ്യും. ഡെപ്യൂട്ടേഷൻ എല്ലാ വകുപ്പിലും കണ്ടെത്താൻ ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത സെക്രട്ടറിമാരുടെ യോഗത്തിൽ തീരുമാനമായി. ഡെപ്യൂട്ടേഷൻ തസ്തികകൾ, ആ തസ്തികയ്ക്ക് വേണ്ട യോഗ്യതകൾ, ശമ്പള സ്കെയിൽ, തസ്തികകൾ സ്ഥിരമാണോ താത്കാലികമാണോ തുടങ്ങിയ വിവരങ്ങളും വകുപ്പ് സെക്രട്ടറിമാർ രണ്ടാഴ്ചയ്ക്കുള്ളിൽ പൊതുഭരണ വകുപ്പിന് കൈമാറണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു.