കാസർഗോഡ് : കൊറോണാ എന്ന മഹാമാരിയെ തുരത്തുവാന്‍ സഹായഹസ്തവുമായി വന്ന ബ്ലഡ് ഡൊണേഴ്‌സ് കേരള പ്രവര്‍ത്തകനെ പോലീസ് തല്ലിച്ചതച്ചു. ഇന്നലെ കാസര്‍ഗോഡ് വെച്ചാണ് സംഭവം.
കാസര്‍ഗോഡ് എസ്.പി ക്ക് മാസ്‌ക്കുകൾ കൈമാറി തിരികെ വരുമ്പോഴാണ് പോലീസിന്റെ ക്രൂര താണ്ടവം അരങ്ങേറിയത്. പോലീസുകാര്‍ക്ക് മാസ്കുകള്‍ക്ക് ക്ഷാമം ഉണ്ടെന്നു മനസ്സിലാക്കിയാണ് സ്വന്തം കയ്യില്‍നിന്നും പണം മുടക്കി മാസ്ക്കുകള്‍ വാങ്ങി നല്‍കുവാന്‍ ബ്ലഡ് ഡൊണേഴ്‌സ് കേരള പ്രവര്‍ത്തകന്‍ അമോഷ് കെ. അഭിമന്യു തയ്യാറായത്.
ബ്ലഡ് ഡൊണേഴ്‌സ് കേരള എന്ന് വലിയ അക്ഷരത്തില്‍ പ്രിന്റ് ചെയ്തിട്ടുള്ള യുണിഫോമും ഐഡന്റിറ്റി കാര്‍ഡും ധരിച്ചിട്ടും പോലീസ് ഏമാന്‍മാര്‍ക്ക് കണ്ണ് കണ്ടില്ല. പോലീസുകാര്‍ക്കുവേണ്ടിയുള്ള മാസ്ക് എസ്പി ക്ക് കൊടുത്തിട്ടു തിരികെ വരുകയാണെന്ന് പറഞ്ഞിട്ടും തലയില്‍ തൊപ്പി ഉണ്ടായിരുന്നതുകൊണ്ട് പോലീസ് എമ്മാന്‍ കേട്ടില്ല. ക്രൂരമായി തല്ലിച്ചതച്ചു.
ആവശ്യക്കാരൊക്കെ വിളിക്കുമ്പോള്‍ യാതൊരു മടിയുമില്ലാതെ തന്റെ ചോര ഊറ്റി നല്‍കി അതില്‍ ആനന്ദം കണ്ടെത്തുന്ന ഒരു വലിയ സമൂഹത്തിലെ പ്രവര്‍ത്തകനാണ് ഇദ്ദേഹം. കേരളത്തിലും വിദേശ രാജ്യങ്ങളിലും നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ് ബ്ലഡ് ഡൊണേഴ്‌സ് കേരള. യാതൊരു പ്രതിഫലവും ആരില്‍നിന്നും സ്വീകരിക്കില്ലെന്ന് മാത്രമല്ല സ്വന്തം കയ്യിലെ പണം ഉപയോഗിച്ച് ദുരിതത്തിലും പ്രയാസത്തിലും ഇരിക്കുന്നവരെ സഹായിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇത്തരം നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്നവരോട് തെരുവ് പട്ടികളോട് കാണിക്കുന്ന മര്യാദപോലും പോലീസ് കാണിച്ചില്ല.
പോലീസിന്റെ തനി സ്വഭാവം ചുരുക്കം ചില സ്ഥലങ്ങളിലെങ്കിലും പുറത്തെടുക്കുന്നുണ്ട്. ജനമൈത്രി പോലീസിലൂടെ സേനക്ക് ജനകീയമുഖം വാര്‍ത്തെടുക്കുവാന്‍ ഏറെ പരിശ്രമിക്കുമ്പോഴാണ് ഇത്തരം കല്ലുകടികള്‍ ഉണ്ടാകുന്നത്. ഇത്തരം ഉദ്ധ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ മുഖ്യമന്ത്രി തയ്യാറാകണം.