തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ വിദ്യാർത്ഥി കൺസഷൻ തേടിയെത്തിയ അച്ഛനെയും മകളെയും കെഎസ്ആർടിസി ജീവനക്കാര്‍ ആക്രമിച്ച കേസിൽ പോലീസ് അന്വേഷണം തുടരുന്നു. ഇന്നലെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് തെരച്ചിൽ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഇതിനിടെ പ്രതികൾ ഇന്ന് ജാമ്യം തേടി കോടതിയെ സമീപിക്കും എന്നാണ് സൂചന.
ആക്രമണ ദൃശ്യങ്ങളിൽ കണ്ട മെക്കാനിക് അജിക്കെതിരെയും ഇന്ന് അച്ചടക്ക നടപടി ഉണ്ടായേക്കും. ദൃശ്യങ്ങൾ പരിശോധിച്ച കെഎസ്ആർടിസി വിജിലൻസ് സംഘം അജിയെ തിരിച്ചറിഞ്ഞു. ഇയാൾക്കെതിരെ നടപടി ഇല്ലാത്തതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിൻറെ ഭാഗമായി ഇന്നലെ രാത്രി കെഎസ്ആർടിസി വിജിലൻസ് സംഘം വീട്ടിൽ ചെന്ന് മർദ്ദനമേറ്റ പ്രേമനന്റെയും മകളുടെയും ഒപ്പമുണ്ടായിരുന്ന മകളുടെ കൂട്ടുകാരിയുടെയും മൊഴി രേഖപ്പെടുത്തി. ആഭ്യന്തര അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് മാനേജ്മെന്റിന്റെ ആലോചന.
സംഭവം ഇന്ന് ഹൈക്കോടതി പരിഗണിക്കും. മർദ്ദനത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ നേരത്തെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചിരുന്നു. കെഎസ്ആർടിസി എം ഡി ബിജു പ്രഭാകറിന്‍റെ അന്വേഷണ റിപ്പോർട്ട് ഇന്ന് ഹൈക്കോടിയ്ക്ക് കൈമാറും. കാട്ടക്കട സംഭവത്തിൽ ജീവനക്കാർക്ക് വീഴ്ച പറ്റിയെന്നാണ് എംഡിയുടെ റിപ്പോർട്ടില്‍ പറയുന്നത്.





























