ഇടുക്കി : കട്ടപ്പനയിൽ കോവിഡ് സ്ഥിരീകരിച്ച ആശാപ്രവർത്തകയുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നത് വെല്ലുവിളി. ആശാപ്രവർത്തക പോയ വീടുകളിലുള്ളവരെയും താലൂക്ക് ആശുപത്രിയിലെ നഴ്സുമാരെയും നിരീക്ഷണത്തിലാക്കും. ജില്ലയിൽ സമ്പർക്കത്തിലൂടെ രണ്ടുപേർ രോഗികളായതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
ആശാപ്രവർത്തകയുടെ രോഗഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നതാണ് സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിലെ പ്രധാന വെല്ലുവിളി. രോഗലക്ഷണങ്ങൾ കണ്ട് വ്യാഴാഴ്ച നിരീക്ഷണത്തിൽ പോകുന്നതുവരെ ഇവർ നൂറിലധികം വീടുകളിൽ മരുന്നുമായി പോയിട്ടുണ്ട്. ഇരുപതേക്കർ താലൂക്ക് ആശുപത്രിയിലും ദിവസവും എത്തുമായിരുന്നു. ഇതോടെ ഈ ആളുകളെ മുഴുവൻ കണ്ടെത്തുകയും നിരീക്ഷണത്തിൽ വെയ്‌ക്കേണ്ടതുമായ വലിയ വെല്ലുവിളിയാണ് ആരോഗ്യവകുപ്പിന് മുന്നിലുള്ളത്.
ആശുപത്രിയിലെ എത്ര നഴ്സുമാരുമായി സമ്പർക്കമുണ്ടായി എന്ന കാര്യവും ഇതുവരെ വ്യക്തമായിട്ടില്ല. ആശുപത്രിയിൽ സിസിടിവി സൗകര്യങ്ങളൊന്നും ഇല്ലാത്തത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. കട്ടപ്പനയിൽ സമ്പർക്കത്തിലൂടെ രണ്ടുപേർക്ക് രോഗം ബാധിച്ചതും ആശങ്ക വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ ഭാര്യയ്ക്കും അമ്മയ്ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കുടുംബത്തിലെ രണ്ടുപേരുടെയും, ഇയാൾ ലോഡിറക്കുന്ന കട്ടപ്പന മാർക്കറ്റിലെ ഇരുപതിലധികംപേരുടെയും പരിശോധനാഫലം ഇതുവരെ വന്നിട്ടില്ല. ഈ സംഭവത്തിൽ സമൂഹവ്യാപനത്തിനുള്ള സാധ്യതപോലും ആരോഗ്യവകുപ്പ് ഭയപ്പെടുന്നുണ്ട്.