തിരുവനന്തപുരം : കഴക്കൂട്ടത്തെ സ്പാ കേന്ദ്രത്തിൽ യുവതിയെ പീഡിപ്പിച്ച കേസിൽ ഇടനിലക്കാരിയായ യുവതിയും അറസ്റ്റിൽ. കേസിലെ ഒന്നാം പ്രതിയായ ഇടനിലക്കാരി അശ്വതിയെ (22) ആലപ്പുഴ മാന്നാറിൽ നിന്നാണ് കഴക്കൂട്ടം പോലീസ് പിടികൂടിയത്. കേസിൽ സിപിഎം മേനംകുളം കൽപ്പന ബ്രാഞ്ച് സെക്രട്ടറി ജിപ്സാണെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് സ്വദേശിനിയായ യുവതിയെ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് അശ്വതി തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയത്. ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് യുവതി നഗരത്തിലെത്തിയത്. എന്നാൽ, പറഞ്ഞ ജോലിക്ക് പകരം യുവതിയെ അനുനയത്തിൽ കഴക്കൂട്ടത്തെ ഒരു സ്പാ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.
യുവതിയെ സ്പായിൽ എത്തിച്ച ശേഷം അശ്വതി സുഹൃത്തായ ജിബ്സണെ വിളിച്ചുവരുത്തി. തുടർന്ന് സ്പായിൽ വെച്ച് ജിബ്സൺ യുവതിയെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയെ പ്രതി ശാരീരികമായി ഉപദ്രവിക്കുകയും വായ പൊത്തിപ്പിടിക്കുകയും ചെയതെന്നും കഴക്കൂട്ടം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കഴക്കൂട്ടത്തെ സ്പാ നടത്തിപ്പുകാരിയെ കണ്ടെത്താനുള്ള പോലീസ് അന്വേഷണം തുടരുകയാണ്.





























