അടൂര്‍ : ബസുകളുടെ അപര്യാപ്തത മൂലം അടൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ സര്‍വീസുകള്‍ മുടങ്ങുന്നു. ഓര്‍ഡിനറി ബസുകളുടെ കുറവാണ് സര്‍വ്വീസുകളെ ഏറെയും ബാധിച്ചിരിക്കുന്നത്. ഇത് മൂലം ഗ്രാമീണ മേഖലയിലേക്കുള്ള സര്‍വ്വീസുകളാണ് റദ്ദ് ചെയ്യപ്പെടുന്നത്. ഇതോടെ അടൂരിലെ ഉള്‍പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. കഴിഞ്ഞ ദിവസം അടൂര്‍ ഡിപ്പോയില്‍ നിന്നുള്ള പ്രധാന സര്‍വീസുകളില്‍ ചിലതായ തേപ്പുപാറ,ആയൂര്‍,പത്തനാപുരം, മാലൂര്‍ കോളേജ് സര്‍വീസുകള്‍ നടത്തുവാൻ കഴിഞ്ഞിരുന്നില്ല. വലിയ തിരക്കാണ് മാലൂര്‍ കോളേജ് സര്‍വീസില്‍ അനുഭവപ്പെട്ടിരുന്നത്.
യൂണിവേഴ്സിറ്റി പരീക്ഷ നടക്കുന്നതിനാല്‍ കോളേജിലേക്ക് പോകുന്നതിന് അടൂര്‍ ഡിപ്പോയില്‍ നിരവധി ആളുകളാണ് ഇപ്പോൾ ബസ് കാത്തുനിന്ന് വലയുന്നത്. ആകെ 28 സര്‍വീസുകളിലായി 32 ഓര്‍ഡിനറി ബസുകളാണ് ഉള്ളത്. ആറുബസുകള്‍ കൂടി ഡിപ്പോയ്ക്ക് ലഭിച്ചെങ്കില്‍ മാത്രമേ മുഴുവന്‍ സര്‍വീസുകളും നടത്താൻ സാധിക്കുകയുള്ളൂ. കോവിഡ് കാലത്ത് നിര്‍ത്തിവെച്ച മണ്ണടി-ദളവജംഗ്ഷന്‍-കോട്ടയം, അടൂര്‍-ഞാങ്കടവ് സര്‍വ്വീസുകള്‍ ഇനിയും പുനരാരംഭിച്ചിട്ടില്ല. രാവിലെ 6.30 ന് മണ്ണടി ദളവ ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന കോട്ടയം സര്‍വ്വീസും ഏറെനാളായി മുടങ്ങിയിരിക്കുകയാണ്.






























