കോട്ടയം: ക്ഷേത്രോത്സവത്തിലെ സംഗീത പരിപാടിയിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിൽ നന്ദഗോവിന്ദം ഭജൻസിന് നേരെ സോഷ്യൽ മീഡിയയിലുണ്ടായ സംഘപരിവാർ ആക്രമണത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. മതമൈത്രിയുടെ വിളഭൂമിയായ കേരളത്തിന്റെ ഹൃദയത്തെ ഏതുവിധേനയും മുറിവേൽപ്പിക്കാനുള്ള സംഘപരിവാർ ഗൂഢാലോചന അതിന്റെ സീമകൾ ലംഘിക്കുകയാണന്ന് കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. ക്ഷേത്രങ്ങളും പള്ളികളും ഒന്നിച്ച് ഓണവും വിഷുവും ഈസ്റ്ററും പെരുന്നാളും ആഘോഷിക്കുന്ന കേരളത്തിന്റെ തനത് സംസ്കാരത്തെ വെല്ലുവിളിക്കുന്ന ബി ജെ പി – ആർ എസ് എസ് സംഘം മതവിദ്വേഷം പടർത്തുന്ന നീക്കത്തെ ഏതുവിധേനയും ഈ നാട് ചെറുത്തുനിർത്തുമെന്നും കെ സി പറഞ്ഞു.
മനുഷ്യരെ ചേർത്തുനിർത്തുന്നതാണ് ഈ നാടിന്റെ ഓരോ ആഘോഷങ്ങളും. മനുഷ്യനെ ഒന്നിച്ചുനിർത്തുന്നതാണ് സംഗീതവും. അതിനെ വർഗീയതയുമായി കൂട്ടിച്ചേർത്ത് ഈ നാടിന്റെ സമാധാനവും സന്തോഷവും നശിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ശക്തിയും ഇവിടെ തുടർന്നുപോവേണ്ടതില്ല. അതിനെ രാഷ്ട്രീയമായും നിയമപരമായും ജനകീയമായും നേരിടും. സാംബശിവന്റെ കഥാപ്രസംഗവും കെ പി എ സിയുടെ നാടകങ്ങളും കണ്ടുതന്നെയാണ് ക്ഷേത്രമൈതാനങ്ങളും പള്ളിമുറ്റങ്ങളും ഇവിടെ മുൻപോട്ടുപോയിട്ടുള്ളത്. അതിനിയും തുടരുക തന്നെ ചെയ്യും. അൺറിയൽ കേരളാ സ്റ്റോറിക്ക് വേണ്ടി വ്യഗ്രത കാണിക്കുന്നവർ പരാജയപ്പെടുക തന്നെ ചെയ്യുമെന്ന് നന്ദഗോവിന്ദം ഭജൻസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കെ സി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.





























