തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചുള്ള സർക്കാർ ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് (സിആർഎംഡിഎഫ്) 10 ലക്ഷം രൂപയും സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ (എസ്ഡിആർഎഫ്) നിന്ന് നാല് ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചത്. പരിക്കേറ്റവർക്ക് ദുരന്ത പ്രതികരണനിധി മാനദണ്ഡങ്ങൾക്ക് അനുസൃതമായി അനുവദനീയമായ തുകയും, അതിനുപുറമെ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അടിയന്തിര ധനസഹായമായി രണ്ടു ലക്ഷം രൂപയും അനുവദിച്ചു. വെടിക്കെട്ട് അപകടത്തിൽ 10 പേർ മരണപ്പെട്ടതായും 14 പേർക്ക് പരിക്കേറ്റതായുമായാണ് നിലവില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ മരണപ്പെട്ട 10 പേരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ വീതം 40 ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും, 10 ലക്ഷം രൂപ വീതം ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകി കൊണ്ടാണ് സർക്കാർ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
സ്ഫോടനത്തിൽ പരിക്കേറ്റ 14 പേർക്ക് അടിയന്തിര ധനസഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 2 ലക്ഷം രൂപ വീതം 28 ലക്ഷം രൂപയും അനുവദിച്ചു. പരിക്കേറ്റവർക്ക് ദുരന്തപ്രതികരണ നിധി പ്രകാരം ഉള്ള ധനസഹായം അനുവദിക്കുന്നതിനായി പ്രതികരണനിധി മാനദണ്ഡങ്ങൾക്ക് അനുസൃതമായുള്ള ശുപാർശ തൃശൂർ ജില്ലാ കളക്ടർ അടിയന്തരമായി സർക്കാരിന് സമർപ്പിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. ചൊവ്വാഴ്ച പകൽ 3.20 ഓടെയാണ് തൃശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗം വെടിക്കോപ്പുകൾ തയ്യാറാക്കിയ കേന്ദ്രത്തിലാണ് അപകടമുണ്ടായത്. കടുത്ത ചൂടിനെത്തുടർന്ന് ഉണക്കാനിട്ട വെടിമരുന്നിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് ഷെഡുകൾ പൂർണമായും തകർന്നിരുന്നു.





























