തൃശൂര്‍ : പൂരം നടത്തുമെന്ന് തിരുവമ്പാടി ദേവസ്വം ബോര്‍ഡ്. പൂരത്തിന്റെ എല്ലാ ചടങ്ങുകളും ചെയ്യാന്‍ തീരുമാനിച്ചുവെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് രവി പറഞ്ഞു. ആര്‍ഭാടം എത്രയൊക്കെ കുറയ്ക്കാന്‍ പറ്റുമോ അത്രയും കുറയ്ക്കും. ബാക്കി കാര്യങ്ങള്‍ മന്ത്രിതല യോഗത്തിന് ശേഷം തീരുമാനിക്കും. ജനവികാരം കണക്കിലെടുത്താണ് തീരുമാനം. പല രാജ്യങ്ങളില്‍ നിന്നും ആളുകള്‍ ആകാംക്ഷയോടെ ഇത് കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുണ്ടത്തിക്കോട്ടെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ദിവസം ദുഃഖാചരണം നടത്തുമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാറും പറഞ്ഞു. സാമ്പിള്‍ വെടിക്കെട്ട് നടക്കേണ്ട ദിവസവും ദുഃഖാചരണം ആചരിക്കും. ലൈറ്റുകളും മറ്റ് അലങ്കാരവസ്തുക്കളും ഓഫ് ചെയ്തിട്ടുണ്ട്. ചമയ പ്രദര്‍ശനം ഒരു ദിവസം നിര്‍ത്തിവച്ച്, 25ന് നടത്തും. പാറമേക്കാവ് ദേവസ്വവും ഘടക പൂരങ്ങളും ആന ഉടമസ്ഥരും പഞ്ചവാദ്യം മേളക്കാരും ഒരേ സ്വരത്തില്‍ ഇത് തന്നെ പറയുന്നു. സര്‍ക്കാര്‍ ഒരു കാര്യവും തല്ലി ഏല്‍പ്പിക്കില്ല എന്ന് പറഞ്ഞു. നാളെ രാവിലെ 10.30ന് ദേവസ്വം മന്ത്രി യോഗം വിളിച്ചിട്ടുണ്ട്.യോഗത്തില്‍ തീരുമാനം സര്‍ക്കാരിനെ അറിയിക്കുമെന്നും ഗിരീഷ് പറഞ്ഞു.
വെടിക്കെട്ട് മാറ്റിനിര്‍ത്തി ബാക്കിയെല്ലാം സാധാരണ രീതിയില്‍ വേണമെന്നുളളതാണ് പൊതുവികാരമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷും പറഞ്ഞു. 2006-ല്‍ പാറമേക്കാവ് പ്രദേശത്ത് അപകടം നടന്നിരുന്നു. എന്നിട്ടും പൂരവും കുടമാറ്റവും ഭംഗിയായി നടന്നു. തങ്ങളുടെ അഭിപ്രായം നാളെ സര്‍ക്കാരിനെ അറിയിക്കും. വെടിക്കെട്ട് ഡിസ്പ്ലേ ചെയ്യാനുളള അനുമതി ഇല്ലെങ്കിലും അത് നശിപ്പിക്കാനുളള അനുമതി ലഭിക്കണം. ചൂടില്‍ അതിങ്ങനെ നില്‍ക്കുന്നതും വലിയ റിസ്‌കാണ്. വിശ്വാസികള്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത് കുടമാറ്റത്തിനാണ്. ആ കുടകള്‍ ഭഗവതിയുടെ പുറത്തെത്തിയതായി അവര്‍ക്കൊരു സംതൃപ്തിയാണ്. അതും സര്‍ക്കാരിനോട് നിങ്ങള്‍ അറിയിക്കണം എന്നാണ് വിശ്വാസികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടുത്തെ തീരുമാനം തിരുവമ്പാടിയെ അറിയിക്കുമെന്നും രാജേഷ് പറഞ്ഞു.





























