ന്യൂഡല്‍ഹി : ‘സില്‍വര്‍ ലൈന്‍’ രാജ്യസഭയില്‍ എളമരം കരീമും കെ.സി വേണുഗോപാലും നേര്‍ക്ക്-നേര്‍. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ‘സില്‍വര്‍ ലൈന്‍’ അതിവേഗ റയില്‍ പാതക്ക് കേരള സര്‍ക്കാറിന് അനുമതി നല്‍കണമെന്ന ആവശ്യത്തെ ചൊല്ലി രാജ്യസഭയില്‍ ബഹളം.സി.പി.എം രാജ്യസഭാ നേതാവ് എളമരം കരീമിന്റെ ആവശ്യം അനുവദിക്കരുതെന്ന് പറഞ്ഞ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രംഗത്തുവന്നതാണ് ബഹളത്തിനിടയാക്കിയത്. അതേക്കുറിച്ച് സഭയില്‍ വിവാദം വേണ്ടെന്നും സര്‍ക്കാര്‍ പദ്ധതി പഠിക്കട്ടെയെന്നും ഗുണദോഷങ്ങള്‍ എല്ലാം പരിശോധിച്ച് അന്തിമ തീരുമാനം എടുക്കട്ടെ എന്നുംപറഞ്ഞ് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു ബഹളത്തിന് തടയിട്ടു.
അതിവേഗ റയില്‍ പാത നാല് മണിക്കൂര്‍ കൊണ്ട് കേരളത്തിലെ രണ്ട് അറ്റങ്ങളെയും നാല് മണിക്കൂര്‍ കൊണ്ട് ബന്ധിപ്പിക്കുന്നതാണെന്നും നിലവില്‍ അത് 10 മുതല്‍ 12 മണിക്കൂര്‍ വരെയാണെന്നും എളമരം കരീം പറഞ്ഞു. 200 കിലോ മീറ്റര്‍ വേഗത്തില്‍ ഒരു ദിവസം 80,000 പേര്‍ക്ക് യാത്ര ചെയ്യാനുള്ളതാണിത്. സാധ്യതാപഠനം 2019ല്‍ നടന്നിട്ടുണ്ട്. റയില്‍വെ ബോര്‍ഡ് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും 2019 ജൂണില്‍ വിശദ പദ്ധതി റിപ്പോര്‍ട്ട് റയില്‍വെ മന്ത്രാലയത്തിന് സമര്‍പ്പിച്ചതാണെന്നും കരീം തുടര്‍ന്നു.
പദ്ധതിയുടെ തയാറടെുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുകയാണെന്ന് കൂടി കരീം പറഞ്ഞതോടെ വേണുഗോപാല്‍ പ്രതിഷേധവുമായി എഴുന്നേറ്റു. വേണുഗോപാല്‍ എന്താണ് പറയുന്നതെന്ന് ചെയര്‍മാന്‍ നായിഡു ചോദിക്കുകയും ചെയ്തു. അതിനെ കരീം ചോദ്യം ചെയ്തപ്പോള്‍ എല്ലാവര്‍ക്കും അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ് നായിഡു തള്ളി. പരിസ്ഥിതിക്ക് ഈ പദ്ധതി വരുത്തുന്ന ആഘാതങ്ങള്‍ പരിഗണിക്കാതെ കേരള സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പിക്കുകയാണെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. കേരളം ഒന്നടങ്കം ഈ പദ്ധതിക്ക് എതിരാണെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.






























