ന്യൂഡൽഹി: വയനാട് ഡി.സി.സി അധ്യക്ഷ സ്ഥാനം എൻ.ഡി. അപ്പച്ചൻ രാജിവെച്ച സംഭവത്തിൽ പ്രിയങ്ക ഗാന്ധി എം.പിയെ വലിച്ചിഴച്ചതിൽ രൂക്ഷ വിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. എൻ.ഡി. അപ്പച്ചന്‍റെ രാജിയിൽ അനാവശ്യമായി പ്രിയങ്ക ഗാന്ധിയെ വലിച്ചിഴക്കരുതെന്ന് വേണുഗോപാൽ മാധ്യമങ്ങളോട് വ്യക്തമാക്കി. ഡി.സി.സി പ്രസിഡന്‍റായി ആരെ നിയമിക്കണമെന്ന കാര്യങ്ങളിൽ പ്രിയങ്ക ഇടപെടാറില്ല. അപ്പച്ചന്‍റെ രാജി സംബന്ധിച്ച് കെ.പി.സി.സി അധ്യക്ഷൻ നിലപാട് അറിയിച്ചിട്ടുണ്ട്. തുടർനടപടി കെ.പി.സി.സി സ്വീകരിക്കുമെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
എൻ.ഡി. അപ്പച്ചൻ സ്വന്തം നിലയിലാണ് രാജിവെച്ചതെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കി. രാജി സ്വീകരിച്ച് തുടർനടപടിക്കായി എ.ഐ.സി.സിക്ക് കൈമാറിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. വയനാട് ഡി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് എൻ.ഡി. അപ്പച്ചൻ രംഗത്തെത്തി. എന്നെക്കാൾ കേമന്മാർ ജില്ലയിൽ ഇല്ലേയെന്നും അവർ ഏറ്റെടുത്ത് നടത്തട്ടെ എന്നും അപ്പച്ചൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഡി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാകാൻ സന്നദ്ധനാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് പാർട്ടിയെ വയനാട്ടിൽ വളർത്തിയെടുത്തതെന്ന് മാധ്യമങ്ങൾക്കറിയാം. ആ അത്മവിശ്വാസം നേതൃത്വത്തിന് ഉണ്ടാവട്ടെ എന്നും ദൈവം അവരെ പ്രേരിപ്പിക്കട്ടെ എന്നും അപ്പച്ചൻ വ്യക്തമാക്കി.





























