കണ്ണൂര്‍: മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പോക്സോ കേസില്‍ കെ സുധാകരനും പങ്കുണ്ടെന്ന രീതിയില്‍ എം വി ഗോവിന്ദന്‍ നടത്തിയ പ്രസ്താവനക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്ത്. അതിജീവിതയുടെ മൊഴി ഉദ്ധരിച്ചു ഗോവിന്ദൻ നടത്തിയ പരാമർശം നിയമത്തിനു മുന്നിൽ ഏതു രീതിയിൽ വരും എന്ന് പരിശോധിച്ചു കേസ് എടുക്കണം. കേസ് എടുക്കാനുള്ള ഉത്തരവാദിത്തം പോലീസിനുണ്ട്. ഒരു പ്രസ്താവന നടത്തി പൊടിതട്ടി പോകാം എന്ന് ഗോവിന്ദൻ കരുതരുത്. ഏതാണ് സോഴ്സ് എന്ന് ഗോവിന്ദൻ പറയണം. സിപിഎം രാഷ്ട്രീയ അധഃപതനത്തിന്‍റെ പരമകോടിയിലാണ്. സിപിഎമ്മിൽ അടിമുടി വ്യാജന്മാർ നിറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയ പരാമർശം നീചമായ രീതിയിലാണ്. ഗോവിന്ദൻ മാഷ് നടത്തിയത് സിപിഎം എത്തിയ ജീർണതയുടെ ഉദാഹരണമാണ്. ഗോവിന്ദൻ മാസ്റ്റർ എല്ലാ സീമയും ലംഘിച്ചു. സുധാകരന് എതിരായ കേസിനു പിറകിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ലോകാസഭ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടാണ് നീക്കം. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് ഇതിനു പിറകിലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.





























