തിരുവനന്തപുരം : കന്യാസ്ത്രീകളെ തീവണ്ടിയില്‍ വെച്ച് ആക്രമിച്ച സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് കെസിബിസി. ഉത്തര്‍പ്രദേശില്‍ മാത്രമുള്ള മതംമാറ്റ നിരോധന നിയമം സന്യാസിനിമാരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും വനിത പോലീസ് ഇല്ലാതെയാണ് ബലമായി തീവണ്ടിയില്‍ നിന്നും ഇറക്കികൊണ്ട് പോയതെന്നും കെസിബിസി കുറ്റപ്പെടുത്തി. സംഭവത്തില്‍ അടിയന്തര ഇടപെടല്‍ തേടി കേരള കത്തോലിക്ക മെത്രാന്‍ സമിതി സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു.
ഉത്തരേന്ത്യയില്‍ ട്രെയിനില്‍ വെച്ച് മലയാളികളടക്കമുള്ള കന്യാസ്ത്രികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സഹായം തേടിയാണ് കേരള കത്തോലിക്ക മെത്രാന്‍ സമിതി സര്‍ക്കാരിന് കത്തയച്ചത്. വിഷയത്തില്‍ കേരള സര്‍ക്കാരും ദേശീയ വനിത കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഇടപെടണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. സംഭവം യത്രക്കാര്‍ക്ക് റെയില്‍വേ നല്‍കുന്ന സുരക്ഷിതത്വത്തെയും ഭരണഘടന നല്‍കുന്ന പൗരാവകാശത്തെയും ചോദ്യം ചെയ്യുന്നതാണ്.
റെയില്‍വേയും കേന്ദ്രസര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
മാര്‍ച്ച് 19 ന് ദില്ലി-ഒഡീഷ ട്രെയിനില്‍ വെച്ചാണ് സംഭവം. മതംമാറ്റത്തിന് ശ്രമം എന്ന് ആരോപിച്ച് ഒരുസംഘം ആളുകള്‍ കന്യാസ്ത്രീകളെ അധിക്ഷേപിക്കുകയായിരുന്നു എന്നാണ് സഭയുടെ ആരോപണം. നാല് കന്യാസ്ത്രീകളില്‍ രണ്ടുപേര്‍ ഒഡീഷ സ്വദേശികളും ഒരാള്‍ മലയാളിയുമാണ്. ഇവരില്‍ രണ്ടുപേര്‍ സന്യാസിനി സമൂഹത്തിന്റെ വസ്ത്രം അണിഞ്ഞിരുന്നു.
മറ്റ് രണ്ടുപേര്‍ സാധാരണ വസ്ത്രവും. ഇവരെ മതംമാറ്റാന്‍ കൊണ്ടുപോകുകയാണെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ആളുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബജ്റംഗദള്‍ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് കന്യാസ്ത്രീകളുടെ ആരോപണം. ട്രെയിനില്‍ നിന്ന് പോലിസ് കസ്റ്റഡിയില്‍ എടുത്ത കന്യാസ്ത്രികളെ പിന്നീട് രാത്രി 11.30 ഓടെയാണ് വിട്ടയച്ചതെന്നും സഭ പറയുന്നു.