കൊച്ചി : എം എൽ എ മാരുടെ ഭൂരിപക്ഷം സംഘടിപ്പിക്കാൻ കെ സി വേണുഗോപാൽ എം പി കളിച്ചത് സമാനതകളില്ലാത്തത്. കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും ഒരു പോലെ വെട്ടിലാക്കിയാണ് കെ സിയുടെ കളികൾ നീളുന്നത്. താൻ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നില്ല എന്ന് പ്രഖ്യാപിച്ച് കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകളുടെ അനുഭാവം പിടിച്ചു പറ്റി. എന്നാൽ വിജയിച്ചു വരുന്ന എം എൽ എ മാരെ തന്റെ ഗ്രൂപ്പിൽ നില നിർത്താനുള്ള തന്ത്രങ്ങളാണ് കെ സി വേണുഗോപാൽ മെനഞ്ഞത്. എ ഐ സി സി യുടെ തെരഞ്ഞെടുപ്പ് ഫണ്ട് നിർലോഭം വാരിക്കോരി നൽകിയപ്പോൾ കോൺഗ്രസ് സ്ഥാനാര്ഥികൾക്കെല്ലാം കെ സി വേണുഗോപാൽ എം പി യോട് കടപ്പാട് വർധിച്ചു. പലര്‍ക്കും ചോദിച്ച തുക മുഴുവനും നൽകി തന്നോടുള്ള കടപ്പാട് വർധിപ്പിച്ചു.
കെ സി വേണുഗോപാലിന്റെ കൂടെ നിന്നാൽ മാത്രമേ അധികാരവും ഫണ്ടും ലഭിക്കുകയുള്ളൂ എന്ന ഒരു തോന്നൽ തെരഞ്ഞെടുപ്പ് മൂർദ്ധന്യത്തിൽ തന്നെ കോൺഗ്രസ് സ്ഥാനാർഥികളിൽ ജനിപ്പിച്ചെടുത്തു. എ ഐ സി സി നിരീക്ഷകരായ മുകൾ വാസ്‌നിക്കും അജയ് മാക്കനും ദീപാ ദാസ് മുൻഷിയും ഒക്കെ കെ സി വേണുഗോപാലിന് രാഹുൽ ഗാന്ധിയിലുള്ള സ്വാധീനം നല്ലപോലെ അറിയാവുന്നവരുമാണ്. എം എൽ എ മാരുടെ ഹിതപരിശോധനയിൽ ഉദുമ എം എൽ എ വിശ്വാസം രേഖപ്പെടുത്തിയത് വി ഡി സതീശനാണെങ്കിലും കോളത്തിൽ ഉദുമ എം എൽ എ വോട്ട് രേഖപ്പെടുത്തിയിട്ടില്ലാത്ത നിലയിൽ കോളം കാലിയായിരുന്നു. എ ഐ സി സി നിരീക്ഷകരുടെ വിശ്വാസ്യതയാണ് ഇവിടെ തകർന്നു വീണത്. ഉദുമ എം എൽ എ നീലകണ്ഠൻ എ ഐ സി സി നിരീക്ഷകരുടെ പക്ഷം പിടിത്തത്തിനെതിരെ ഹൈക്കമാൻഡിന് പരാതി നൽകുകയും ചെയ്തു. ഇതിനിടെ നിരീക്ഷകർ എം എൽ എ മാർ വോട്ട് ചെയ്തത് പത്രക്കാർക്ക് ചോർത്തി നൽകിയതും ചർച്ചയായിട്ടുണ്ട്.
തെരഞ്ഞെടുപ്പിനു മുൻപേ താൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയല്ലെന്നു പ്രഖ്യാപിച്ച് കോൺഗ്രസ് ഗ്രൂപ്പുകളുടെ അനുഭാവം പിടിച്ചു പറ്റുകയും പ്രചാരണ കാലത്ത് എ ഐ സി സി യുടെ തെരഞ്ഞെടുപ്പ് ഫണ്ട് വാരിക്കോരി വിതരണം ചെയ്തു സ്ഥാനാർഥികളിൽ കടുത്ത കെ സി വേണുഗോപാൽ ഭക്തി സൃഷ്ടിക്കുകയും ചെയ്താണ് മുഖ്യമന്ത്രി മോഹം കെ സി വേണുഗോപാൽ പുറത്തെടുത്തത്. വിജയിച്ച എം എൽ എ മാരിലെ ഭൂരിപക്ഷമാണല്ലോ മുഖ്യമന്ത്രി ആരാണെന്നു തീരുമാനിക്കേണ്ടത്. ഭൂരിപക്ഷ എം എൽ എ മാരുടെ പിന്തുണ ഉറപ്പാക്കിയ കെ സി വേണുഗോപാൽ എം പി കോൺഗ്രസ് കേന്ദ്ര നേതൃത്വത്തെയും തന്ത്രപൂർവം വെട്ടിലാക്കി. കൂടെ പഴയ കോൺഗ്രസ് എസ് കാരായ മുകൾ വാസ്നിക്കിനെയും ദീപാ ദാസ് മുൻഷിയെയും എ ഐ സി സി നിരീക്ഷകരാക്കി. പിന്നെയൊരു അജയ് മാക്കനും അദ്ദേഹം കെ സി വേണുഗോപാൽ എം പി യുടെ പക്ഷത്താണെന്നു ആദ്യമേ ഉറപ്പാക്കിയാണ് കെ.സി പണി തുടങ്ങിയത്.
ഇതിനിടെ കുന്നത്തുനാട് എം എൽ എ വി പി സജീന്ദ്രനെയും നാദാപുരം എം എൽ എ അഭിജിത്തിനെയും കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്യുന്ന നിലപാടിലേക്കും കാര്യങ്ങൾ വന്നെത്തിയിട്ടുണ്ട്. നിങ്ങൾ ആരുടെ പക്ഷത്താണെന്നു വെളിവാക്കണം എന്നാണ് കോൺഗ്രസ് പ്രവർത്തകർ അവരോടു ആവശ്യപ്പെട്ടത്. കെ സി വേണുഗോപാൽ എം പി ക്കു പിന്തുണ കൊടുക്കുകയും അദ്ദേഹം മുഖ്യമന്ത്രി ആവുകയും ചെയ്‌താൽ കോൺഗ്രസിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ദീപാ ദാസ് മുൻഷിക്കോ ഒരു മുകൾ വാസ്നിക്കിനോ ഒരു അജയ് മാക്കനോ കഴിയുകയില്ല എന്ന പരമാർത്ഥം കോൺഗ്രസ് കേന്ദ്രങ്ങളിൽ ചർച്ചയാവുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ ഗ്രൂപ്പ് നേതാക്കൾ കോൺഗ്രസ് സംരക്ഷണ യാത്ര നടത്തണമെന്നും ചർച്ചകൾ ഉയരുന്നുണ്ട്.































