തിരുവനന്തപുരം : ഭരണരംഗത്ത് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പാത പിന്തുടരുമെന്നും ജനങ്ങളെ ചേർത്തുനിർത്തുന്ന വികസന പ്രവർത്തനങ്ങൾക്കായിരിക്കും മുൻഗണനയെന്നും നിയുക്ത മന്ത്രി ടി. സിദ്ധീഖ്. മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ രാഷ്ട്രീയ വളർച്ചയിൽ ഉമ്മൻചാണ്ടി നൽകിയ കരുതലും പ്രൊട്ടക്ഷനും സിദ്ധീഖ് നന്ദിയോടെ സ്മരിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ജഗതിയിലെ പുതുപ്പള്ളി ഹൗസ് സന്ദർശിച്ച് ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളുമായി അദ്ദേഹം സമയം ചെലവഴിച്ചു. ഉമ്മൻചാണ്ടി കാണിച്ചുതന്ന ധാർമികതയുടെയും സത്യസന്ധതയുടെയും വഴിയിലൂടെ മുന്നോട്ട് പോകാനുള്ള വലിയ ഉത്തരവാദിത്തം തനിക്കുണ്ടെന്നും ആ പാത പിന്തുടർന്ന് ഏൽപ്പിക്കുന്ന വകുപ്പിൽ മികച്ച റിസൾട്ട് ഉണ്ടാക്കാൻ കഠിനമായി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ 14 ജില്ലകളിൽ നീതി ആയോഗിന്റെ ‘ആസ്പിരേഷണൽ റാങ്കിംഗിൽ’ ഉൾപ്പെട്ട ഏക ജില്ല വയനാടാണെന്ന് സിദ്ധീഖ് ചൂണ്ടിക്കാട്ടി. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും അടിസ്ഥാന സൗകര്യ വികസനത്തിലും ജില്ല ഏറെ പിന്നിലാണെന്നും ഈ സാഹചര്യത്തിൽ രണ്ട് മന്ത്രിമാരുടെ സാന്നിധ്യം വയനാടിന് വലിയ ഗുണം ചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കോഴിക്കോട് ജില്ലയിൽ നിന്ന് ലീഗിനോ കോൺഗ്രസിനോ മന്ത്രിമാരില്ല എന്ന പരാതിക്ക് അടിസ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ നിലവിൽ കൽപ്പറ്റയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും മന്ത്രിയില്ലാത്തതിന്റെ വിഷമം കോഴിക്കോടിനോ മറ്റ് ജില്ലകൾക്കോ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രിയും ഈ ഭരണകൂടവും കേരളത്തിലെ എല്ലാ ജില്ലകൾക്കും സ്വന്തമാണെന്നും അദ്ദേഹം പറഞ്ഞു.






























