പത്തനംതിട്ട: അന്ധരുടെ ആശാ കേന്ദ്രമായ പത്തനംതിട്ട കേന്നഡി ചാക്കോ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നതായി ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സ്ഥാപനം ഡോക്ടേഴ്സ് ലൈനിലെ ഒരു വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. അന്ധരും ബധിരരും മൂകരും ഉൾപ്പെടെ 30 പേർ ഇവിടെ കഴിയുന്നുണ്ട്. വാടക കെട്ടിടത്തിൽ നിന്നും ഒഴിഞ്ഞു കൊടുക്കുന്നതിന് ഉടമ ആവശ്യപ്പെട്ടിരിക്കുകയാണ്. 2019 ൽ നന്നുവക്കാട്ട് ജീസസ് റോഡിൽ ഒരു വ്യക്തി ട്രസ്റ്റിന് കെട്ടിടം നിർമിക്കുവാൻ വസ്തു സൗജന്യമായി നൽകിയിരുന്നു. എന്നാൽ അവിടെ കെട്ടിടം പണിക്ക് തുടക്കം കുറിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് അത് പൂർത്തിയാകാതെ കിടക്കുന്നു. 30 ലക്ഷം രൂപ കൂടിയുണ്ടെങ്കിലെ പണികൾ പൂർത്തിയാക്കാനും കഴിയുകയുള്ളൂ.
അനാഥാലയത്തിൽ കഴിയുന്നവരുടെ വിവിധ ആവശ്യങ്ങൾക്കായി മാസം 2 ലക്ഷത്തോളം രൂപാ വേണ്ടി വരുന്നുണ്ട്. ഇതിനിടെയാണ് കെട്ടിടം ഒഴിയാൻ ഉടമ ആവശ്യപ്പെടിരിക്കുന്നത്. കെട്ടിടം ഒഴിഞ്ഞ് കൊടുക്കാൻ ഉടമ നിരന്തരം നിർബന്ധിച്ച കൊണ്ടിരിക്കയാണ്. സ്ഥാപനത്തിൻ്റെ ദൈനം ദിനം നടത്തിപ്പും ബുദ്ധിമുട്ടിലേക്ക് നീങ്ങുകയാണ്. അനാഥലയങ്ങൾക്ക് നൽകി കൊണ്ടിരുന്ന അരിയും ഗോതമ്പും നൽകുന്നത് നിർത്താനും തീരുമാനിച്ചിരിക്കയാണ്.
സ്ഥാപനം നടത്തുന്ന തനിക്ക് സ്വന്തമായി സ്ഥലമോ വീടോ ഇല്ലെന്നു ട്രസ്റ്റ് പ്രസിഡൻ്റ് കെന്നഡി ചാക്കോ പറഞ്ഞു. ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷിച്ചെങ്കിലും അനാഥലയത്തിൻ്റെ ആവശ്യത്തിന് ഒരു വാഹനം വാങ്ങിയതിനാൽ ലൈഫ് പദ്ധതിയിൽ നിന്നും ഒഴിവാക്കി. ഇപ്പോൾ നേരിടുന്ന ബുദ്ധി മുട്ടുകൾ കാണിച്ച്ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവി, സാമൂഹ്യക്ഷേമ വകുപ്പ് ,നഗരസഭ ചെയർമാൻ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും കേന്നഡി ചാക്കോ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ട്രസ്റ്റി ജോർജ് മാത്യുവും പങ്കെടുത്തു.





























