മലപ്പുറം : പൊന്നാനിയിലെ എൽഡിഎഫ് പ്രചാരണ വേദിയെ ഇളക്കിമറിച്ച് ആർജെഡി നേതാവ് തേജ്വസി യാദവ്. ബിഹാർ എന്നെങ്കിലും കേരളത്തെ പോലെ ആകുമെന്നാണ് ആഗ്രഹിക്കുന്നതെന്ന് തേജ്വസി തുറന്നുപറഞ്ഞു. കേരളം എന്നും ബിഹാറിന് മാർഗദർശനം ആണ്. എല്ലാവർക്കും കേരളത്തിൽ ഒരുപോലെ വിദ്യാഭാസം സാധ്യമാകുന്നു. സാമൂഹ്യ സുരക്ഷയും എല്ലാവർക്കും ലഭിക്കുന്നു. ജാതിയുടെ വിവേചനം പാടില്ല. ഒരാളെയും മാറ്റി നിർത്തരുത്. ജാതിക്കെതിരായ പോരാട്ടം കേരളത്തെ ഒരുമിച്ച് നിർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പ്രളയവും കൊവിഡും വന്നപ്പോൾ നടത്തിയ പ്രതിരോധങ്ങൾ അഭിനന്ദനം അർഹിക്കുന്നുണ്ട്.
പിണറായി സർകാർ അഭിനന്ദനം അർഹിക്കുന്നു. രാജ്യത്തെ യുവാക്കൾക്ക് കേവലം മുദ്രാവാക്യം കൊണ്ട് ഒന്നും ലഭിക്കില്ല. മൂലധനം നിക്ഷേപം വേണം. പ്രധാനമന്ത്രിക്ക് ആഭ്യന്തര കാര്യങ്ങളിൽ ശ്രദ്ധയില്ല ആർഎസ്എസ് ഗുരുക്കന്മാർ നിർവചിച്ച പുസ്തകങ്ങൾ ആണ് അവർക്കിന് ഭരണഘടന. ആ പുസ്തകം നമ്മൾക്ക് ആവശ്യമില്ല. ബിജെപി രാജ്യത്ത് പറയുന്നത് വെറുപ്പിന്‍റെ രാഷ്ട്രീയമാണെന്നും തേജസ്വി വ്യക്തമാക്കി.





























