തിരുവനന്തപുരം: സെന്‍സസ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് സര്‍ക്കാര്‍ നടപടി. സെന്‍സസ് നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് സര്‍വകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു. എന്‍പിആറും സെന്‍സസും കേന്ദ്രസര്‍ക്കാര്‍ ഒരുമിച്ചാണ് വിജ്ഞാപനം ഇറക്കിയതെന്നും നിലവിലെ സാഹചര്യത്തില്‍ സെന്‍സസ് പൗരത്വ പട്ടികയിലക്കുള്ള വഴിയായിരിക്കുമെന്നുമാണ് പ്രതിപക്ഷത്തിന്റെ നിിലപാട്. അതുകൊണ്ട് തന്നെ ആശങ്ക പരിഹരിച്ച് മാത്രമേ സെന്‍സസ് നടപടികളുമായി മുന്നോട്ട് പോകാവൂയെന്നും പ്രതിപക്ഷം പറയുന്നു.
എന്നാല്‍ സെന്‍സസ് സംബന്ധിച്ച് ഒരുതരത്തിലുള്ള ആശങ്കയും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ നിന്നാണ് (എന്‍.പി.ആര്‍) ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് (എന്‍.ആര്‍.സി) പോകുന്നത്. എന്നാല്‍ എന്‍.പി.ആര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്തുകൊണ്ട് 2019 ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. മാത്രമല്ല, ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. ഒരു കാരണവശാലും എന്‍.പി.ആര്‍ അംഗീകരിക്കില്ല.
സെന്‍സസിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ രാജ്യത്തിന്റെ ആസൂത്രണത്തിനും വളര്‍ച്ചയ്ക്കും വിലപ്പെട്ടതാണ്. അതുകൊണ്ടുതന്നെ സെന്‍സസ് നടത്തേണ്ടതുണ്ട്. രണ്ടുഘട്ടമായാണ് സെന്‍സസ് നടത്തുന്നത്. വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കലുമാണ് മെയ് 1 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ നടത്തേണ്ടത്.
രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2021 ഫെബ്രുവരി 9 മുതല്‍ 28 വരെയാണ്. സെന്‍സസ് സംബന്ധിച്ച ചോദ്യാവലിയില്‍ 31 ചോദ്യങ്ങളാണുള്ളത്. 2011-ലെ ചോദ്യങ്ങളുമായി ഇതിനു കാര്യമായ വ്യത്യാസമില്ല. കേന്ദ്രസര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയ 31 ചോദ്യങ്ങള്‍ മാത്രമേ ചോദിക്കുകയുള്ളൂ.
രാജ്യത്ത് ഇന്ന് നിലവിലുള്ള സാഹചര്യത്തില്‍ സെന്‍സസിനെ കുറിച്ച് ആശങ്ക ഉയരുന്നത് സ്വാഭാവികമാണ്. ഈ ആശങ്കകള്‍ അകറ്റാനുള്ള തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. അതുകൊണ്ട് സെന്‍സസുമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.