തിരുവനന്തപുരം : കേരള കോൺഗ്രസിന്റെ അടിയന്തര പാർലമെന്ററി പാർട്ടി യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്ത് ചേരും. കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകുന്നതിന് തൊട്ടുപിന്നാലെയാണ് ഈ നിർണ്ണായക നീക്കം. പാർലമെന്ററി പാർട്ടി നേതാവ് മോൺസ് ജോസഫിന്റെ നിർദ്ദേശപ്രകാരം എല്ലാ എംഎൽഎമാരോടും പ്രധാന നേതാക്കളോടും അടിയന്തരമായി തലസ്ഥാനത്ത് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ തൊടുപുഴയിൽ നിശ്ചയിച്ചിരുന്ന യോഗമാണ് അവസാന നിമിഷം തിരുവനന്തപുരത്തേക്ക് മാറ്റിയത്. മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമായാലുടൻ ഗവർണറെ കാണാനുള്ള സാധ്യത കണക്കിലെടുത്താണ് യോഗം തലസ്ഥാനത്തേക്ക് മാറ്റാൻ തീരുമാനിച്ചത്.
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളാണ് യോഗത്തിന്റെ പ്രധാന അജണ്ട. പാർട്ടിക്ക് ചുരുങ്ങിയത് ഒരു മന്ത്രിസ്ഥാനമെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ മോൺസ് ജോസഫ് തന്നെയാകും മന്ത്രിസഭയിലേക്ക് എത്തുക എന്ന സൂചനകളാണ് ലഭിക്കുന്നത്. രണ്ടാം മന്ത്രിസ്ഥാനം കൂടി ലഭിക്കുകയാണെങ്കിൽ അപ്പു ജോൺ ജോസഫിന്റെ പേരിനാണ് മുൻഗണന. പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട നിർണ്ണായകമായ ചർച്ചകളും നീക്കങ്ങളും ഇന്ന് തിരുവനന്തപുരം കേന്ദ്രീകരിച്ച് നടക്കും.






























