ന്യൂഡൽഹി: കേരളത്തോടുള്ള മോദി സർക്കാരിന്റെ അവഗണന ഇതവണത്തേയും ബഡ്ജറ്റിൽ പ്രതിഫിലിച്ചു. കേരളത്തിന് അവഗണന മാത്രം. സാധാരണ തെരഞ്ഞെടുപ്പുകൾ നടക്കാൻ പോകുന്ന സംസഥാനങ്ങൾക്കു വാരിക്കോരി നൽകുന്ന പ്രഖ്യാപനങ്ങൾ ഇത്തവണത്തെ ബഡ്ജറ്റിൽ കണ്ടില്ല. കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് തെരെഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാകാനിടയില്ല എന്ന തോന്നലുകൾ കൊണ്ടാകാം പ്രഖ്യാപനങ്ങൾ ഇല്ലാതെ പോയത്. കേരളം ഏറെ പ്രതീക്ഷ വച്ചിരുന്ന ശബരി റെയിൽവേ പ്രൊജക്റ്റ്, അതിവേഗ റെയിൽവേ ഇടനാഴി, ഗ്രീൻഫീൽഡ് ഹൈവേ, എയിംസ്, ഉൾനാടൻ ജലഗതാഗത വികസനം എന്നീ പദ്ധതികൾ പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്. കാർഷിക വിളകളുടെ വില തകർച്ച മൂലം നട്ടം തിരിയുന്ന കർഷകരെ രക്ഷിക്കുവാൻ, റബ്ബർ ഉൾപ്പെടെയുള്ള വിളകൾക്ക് താങ്ങു വില പ്രഖ്യാപിക്കുന്നതിനുള്ള നടപടിയില്ല.
അനിയന്ത്രിതമായി തുടരുന്ന മൂല്യ വർധിത റബ്ബർ ഉൽപ്പന്നങ്ങളുടെ കോമ്പൗണ്ട് റബ്ബർ പോലുള്ളവയുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനു ബഡ്ജറ്റിൽ നിർദേശങ്ങളില്ല. ഇക്കാരണത്താൽ കോടിക്കണക്കിന് രൂപയാണ് ഓരോ വർഷവും സർക്കാരിന് നഷ്ടമാകുന്നത്. നഗര മേഖലയിൽ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനോ, തൊഴിൽ രഹിതർക്കു സാമ്പത്തിക സഹായം നൽകുന്നതിനോ, ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനോ നിർദേശങ്ങളില്ല. രാജ്യത്തിന്റെ പ്രത്യേകിച്ച് കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെ മുഖ്യ ഘടകമായ പ്രവാസികളെ സഹായിക്കുന്നതിന് യാതൊരു പദ്ധതിയുമില്ല.
രാജ്യത്തു പുതിയ മൂന്ന് ആയുർവേദ ഇൻസ്റ്റിട്യൂട്ടുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും ലോകോത്തര നിലവാരത്തിലുള്ള ആയുർവേദ ചികിത്സ ഉറപ്പു നൽകുന്ന കേരളത്തെ തഴഞ്ഞു. നാളികേരത്തിന്റെ ഉത്പാദനം വർധിപ്പിക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പദ്ധതി നടപ്പാക്കേണ്ട നാളികേര വികസന ബോർഡിന് 2026-27 സാമ്പത്തിക വർഷം വകയിരുത്തിയിരുക്കുന്നത് 37.16 കോടി രൂപ മാത്രമാണ്. കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷങ്ങളിൽ നൽകിയ തുക 35 കോടി രൂപ വീതമായിരുന്നു. വെറും രണ്ടു കോടി രൂപയുടെ വർധനവാണ് ഉണ്ടായത്. 2023-2024 സാമ്പത്തിക വര്ഷം ഇത് 39 കോടി രൂപയായിരുന്നു. മുൻകാല ബഡ്ജറ്റുകളിലെ പോലെ കുറെ കോടികൾ പ്രഖ്യാപിക്കുന്നതല്ലാതെ ഒട്ടു മിക്ക പദ്ധതികളിലും പകുതിയിൽ താഴെ മാത്രം തുക ചിലവഴിച്ചു കേന്ദ്ര സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്നും ആന്റോ ആന്റണി എംപി ആരോപിച്ചു.






























