തൃശ്ശൂര്‍ : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തിപ്പിനെക്കുറിച്ച് സര്‍ക്കാര്‍ പുനര്‍ചിന്തനം നടത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍. ഇല്ലങ്കില്‍ അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുക. പൂരം മുൻ വര്‍ഷങ്ങളിലേതു പോലെ നടത്തിയാല്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും പാഴായിപോകും.
ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് ഇതിനകം റിപ്പോര്‍ട്ട് നല്‍കിയതായും ഡിഎംഒ അറിയിച്ചു. ഇപ്പോള്‍ തൃശൂര്‍ ജില്ലയിലെ കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് 7.2 ശതമനമാണ്. ഈ രീതിയിലാണ് വ്യാപനമെങ്കില്‍ പൂരം നടക്കുന്ന 23ലെത്തുമ്പോഴേക്കും പൊസിറ്റിവിറ്റി നിരക്ക് 20 ശതമനത്തിലെത്തും. അങ്ങനെ വന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലെത്തും.