തിരുവനന്തപുരം : കോവിഡ് ക്രമസമാധാന പ്രശ്നമല്ലെന്ന് ആരോഗ്യമന്ത്രിക്കു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മറുപടി. നിയന്ത്രണം അശാസ്ത്രീയമാകരുത്. പെണ്‍കുട്ടികളെപ്പോലും തെറിവിളിക്കാന്‍ ആരാണ് പോലീസിന് അധികാരം നല്‍കിയതെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. പെറ്റി സര്‍ക്കാര്‍ എന്ന പേരുവരുമെന്നും വിമര്‍ശനമുണ്ട്. പോലീസല്ല പകര്‍ച്ചവ്യാധി നിയന്ത്രിക്കേണ്ടതെന്നും വി.ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു.
കോവിഡ് ഒരു ആരോഗ്യ പ്രശ്നമാണ്. അതിനെ അങ്ങനെ കാണുന്നതിനു പകരം ഒരു ക്രമസമാധാന പ്രശ്നമായി കണ്ടു. പോലീസ് അതിക്രമം സംസ്ഥാനത്തുടനീളം അഴിച്ചു വിടുന്നതിനും കനത്ത പിഴ ഈടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനുമുള്ള ലൈസൻസായി ചീഫ് സെക്രട്ടറിയുടെ ഉത്തരവ് മാറിയിരിക്കുകയാണ്.
കേരളത്തിലെ 42 ശതമാനം ആളുകള്‍ മാത്രമാണ് ഒന്നാം ഡോസ് വാക്സീൻ എടുത്തിട്ടുള്ളത്. കേരളത്തിലെ 57 ശതമാനം ജനങ്ങൾക്ക് ഒരു കടയിലോ, സ്ഥാപനത്തിലോ പോകണമെങ്കിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് 500 രൂപ കൊടുത്ത് എടുക്കേണ്ട സ്ഥിതിയാണ്. 45 വയസ്സിനു മുകളിലുള്ളവർക്കായിരുന്നു നേരത്തേ വാക്സീന് മുന്‍ഗണന. റിവേഴ്സ് ക്വാറന്റീനില്‍ തുടരേണ്ട 60 വയസ്സിന് മുകളിലുള്ളവർ സ്ഥാപനങ്ങളിൽ പോകേണ്ടിവരികയും, 45 വയസ്സിന് താഴെയുള്ളവർ വീട്ടിലിരിക്കുകയും ചെയ്യേണ്ടുന്ന ഉത്തരവാണ് കേരളത്തിന്‍റേതേന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.